ദേശീയ പട്ടികവർഗ കമ്മീഷനും സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
ജാർഖണ്ഡിലെ കോൺഗ്രസ് മന്ത്രി ഇർഫാൻ അൻസാരിക്കെതിരെ കേസ്. ബിജെപി നേതാവ് സീതാ സോറനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് ഇർഫാൻ അൻസാരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജാർഖണ്ഡ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ നേഹ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ദേശീയ പട്ടികവർഗ കമ്മീഷനും സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ പാർട്ടികൾക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് അഡീ. തെരഞ്ഞെടുപ്പ് ഓഫീസർ നേഹ അറോറ അറിയിച്ചു. സ്തീത്വത്തെ അപമാനിക്കുന്നതാണ് അൻസാരിയുടെ പ്രസ്താവനയെന്ന വിമർശനവുമായാണ് ബിജെപി രംഗത്തെത്തിയത്. അൻസാരിയുടെ പ്രസ്താവന കോൺഗ്രസിന്റെ മാനസികാവസ്ഥ തുറന്ന് കാട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി അന്നപൂർണ്ണാ ദേവിയും വിമർശിച്ചു. ജെഎംഎം സ്ഥാപകൻ ഷിബു സോറന്റെ മരുമകളാണ് സീത സോറൻ.
ALSO READ: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; മഹാറാലികള്‍ക്കൊരുങ്ങി മുന്നണികള്‍, മോദിയും രാഹുലും പ്രചരണത്തിന്
ഇർഫാൻ അൻസാരി സീതാ സോറനെക്കുറിച്ച് വളരെ തെറ്റായ പ്രസ്താവനയാണ് പറഞ്ഞത്. കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധവും യുവജന വിരുദ്ധവുമാണ്. ആ പ്രസ്താവനയെ അപലപിക്കുന്നു. ആരാണ് അദ്ദേഹത്തിന് ഇത്തരം പ്രസ്താവനകൾ നടത്താൻ ധൈര്യം നൽകുന്നത്. ഇത്രയും താഴ്ന്ന ചിന്താഗതിയുള്ള ആളുകൾക്ക് നൽകിയ ടിക്കറ്റ് തിരിച്ചെടുക്കാൻ കോൺഗ്രസ് പാർട്ടി തയ്യാറാണോ എന്നും അന്നപൂർണ്ണാ ദേവി ചോദിച്ചു.
വെള്ളിയാഴ്ചയാണ് ഇർഫാൻ അൻസാരിക്കെതിരെ എക്സ് പോസ്റ്റുമായി ബിജെപി നേതാവ് സീതാ സോറൻ രംഗത്തെത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ തനിക്കെതിരെ നടത്തിയ അസഭ്യമായ ഭാഷ പ്രയോഗത്തിൽ മാപ്പ് പറയണമെന്നും സീതാ സോറൻ പറഞ്ഞു. ജംതാര മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് ഇർഫാൻ അൻസാരി. അതെ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ് സീത സോറൻ.