ദുരൂഹതയില്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം; കോഴിക്കോട് പുതിയ ബസ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം

കത്തിയ വ്യാപാരസ്ഥാപനത്തിൻ്റെ പാർട്ട്ണർമാർ തമ്മിൽ തർക്കം നില നിന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് കടയുടമ മുകുന്ദന് ഒരു മാസം മുൻപ് കുത്തേറ്റിരുന്നു. ഈ സംഭവത്തിൽ വ്യാപാര പങ്കാളി പ്രകാശൻ റിമാൻഡിൽ ആണ്.
ദുരൂഹതയില്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം; കോഴിക്കോട് പുതിയ ബസ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തത്തിൽ കൂടുതൽ അന്വേഷണം
Published on

കോഴിക്കോട് പുതിയ ബസ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്. കെട്ടിടത്തിൽ അശാസ്ത്രീയവും, അനധികൃതവുമായ നിർമ്മാണം നടന്നിട്ടുണ്ടെന്നും വ്യാപാരസ്ഥാപനത്തിൻ്റെ പാർട്ട്ണർമാർ തമ്മിലെ തർക്കത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറയുന്നു. അതേസമയം സ്ഥാപനത്തിൽ തീപിടിത്ത പ്രതിരോധ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കടയ്ക്ക് എൻ ഒ സി ഇല്ലെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.

പൊലീസ്, ഫയർഫോഴ്സ്, ഡോഗ് സ്വകാഡ് , ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, KSEB എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിടത്തിൽ പരിശോധന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറി എ ജയതിലക് കലക്ടർക്ക് നൽകിയ നിർദ്ദേശം. അതേസമയം തീപിടിത്തത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഫയർ ആൻഡ് റെസ്ക്യു ഓപ്പറേഷൻസിന്റെയും പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.  തകര ഷീറ്റുകൾ കൊണ്ട് അടച്ചത് കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായെന്ന് ജില്ലാ ഫയർ ഓഫീസർ കെ. എം അഷ്റഫ് അലി പറഞ്ഞു.

എന്നാൽ കെട്ടിടത്തിൽ അശാസ്ത്രീയവും, അനധികൃതവുമായ നിർമ്മാണം നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് മേയർ ഡോ ബീന ഫിലിപ്പ് പറഞ്ഞു .

കത്തിയ വ്യാപാരസ്ഥാപനത്തിൻ്റെ പാർട്ട്ണർമാർ തമ്മിൽ തർക്കം നില നിന്നിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് കടയുടമ മുകുന്ദന് ഒരു മാസം മുൻപ് കുത്തേറ്റിരുന്നു. ഈ സംഭവത്തിൽ വ്യാപാര പങ്കാളി പ്രകാശൻ റിമാൻഡിൽ ആണ്. ഇതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടമാണ് കാലിക്കറ്റ്‌ ടെക്സ്റ്റൈൽസിന് ഉണ്ടായിട്ടുള്ളത്. കെട്ടിടത്തിലെ മറ്റു കച്ചവടക്കാരും കട തുറക്കാൻ കഴിയാത്തതിനാൽ ആശങ്കയിലാണ്.

അതേസമയം, അശാസ്ത്രീയമായ കെട്ടിട നിർമ്മാണം സംബന്ധിച്ച പ്രശ്നം കൌൺസിലർമാർ നേരത്തെ കോർപ്പറേഷൻ കൗൺസിലിൽ ഉന്നയിച്ചിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ തയ്യാറായില്ല എന്ന ആരോപണവും ഉയർന്നുവരുന്നു. ജുഡീഷ്യൽ അന്വേഷണം വേണമെന്നും അന്വേഷണത്തിലൂടെ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.

കലക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലോട്ടറി ജീവനക്കാരുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടുണ്ട്..നിയമപരമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മുഹമ്മദ് റിയാസ്. സംഭവത്തിൽ ഫയർ ഒക്വറൻസ് വകുപ്പുപ്രകാരം കസബ പൊലീസ് കേസെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com