
സിപിഎം പറവൂർ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ഏഴിക്കര ലോക്കൽ സമ്മേളനം തർക്കത്തെത്തുടർന്നും വലിയ ബഹളത്തെ തുടർന്നും നിർത്തുവച്ചു. എറണാകുളത്തെ ഹോട്ടലിൽ ആത്മഹത്യ ചെയ്‌ത സിപിഎം പ്രവർത്തകൻ പി. തമ്പിയുടെ മരണം സമ്മേളനത്തിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും ഇടയായതോടെയാണ് നടപടി.
ALSO READ: കണ്ണൂരിലെ വിവാദ പെട്രോൾ പമ്പ്: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണ സാധ്യത പരിശോധിച്ച് ഇഡി; പി.പി. ദിവ്യയുടെ പങ്കും അന്വേഷിക്കും
തമ്പിയുടെ മരണത്തിൽ ലോക്കൽ കമ്മിറ്റിയുടെ പങ്ക് വ്യക്തമാകുന്ന വാട്ട്സാപ് സന്ദേശമാണ് സമ്മേളനത്തിൽ ചർച്ചയായത്. തമ്പിയുടെ ഭാര്യ എഴിക്കര ലോക്കൽ കമ്മറ്റി അംഗമായ അനിതയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും സമ്മേളനത്തിൽ ചർച്ചയായി. ഒരു വിഭാഗം വേദിയിലേക്ക് കയറി ബഹളം വച്ചതോടെ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തർക്കം പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് ലോക്കൽ സമ്മേളനം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കുടുംബം പരാതി നൽകിയില്ലെങ്കിൽ പാർട്ടി പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിമ്മിന് പങ്കില്ലെന്നും വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രാദേശിക പാർട്ടി നേത്യത്വം വ്യക്തമാക്കിയത്.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണിക്കും
കന്യാകുമാരി സ്വദേശിയുടെ പരാതിയിലാണ് പാർട്ടി ഇടപെട്ടത്. തമ്പി പണം കൊടുക്കാനുണ്ടെന്നും പാർട്ടി ഇടപെടണമെന്നുമാണ് അദ്ദേഹം പരാതിയിൽ പറഞ്ഞത്. ഏരിയ കമ്മിറ്റിയിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പിയെ വിളിച്ചു വരുത്തി ലോക്കൽ സെക്രട്ടറി വിവരങ്ങൾ ചോദിച്ചിരുന്നു. സെപ്റ്റംബർ 25 ന് പണം കൊടുക്കണമെന്നും അന്ന് തരപ്പെടുപ്പെടുത്താൻ സാധിക്കാതെ വന്നതിനാൽ 30 ന് നൽകാമെന്നാണ് തമ്പി പറഞ്ഞിരുന്നത്. അന്നും കന്യാകുമാരി സ്വദേശിക്ക് പണം ലഭിച്ചിരുന്നില്ല. 30 ന് വൈകിട്ട് വീട്ടിൽ നിന്നുപോയ തമ്പിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.