'അതു പത അല്ല, ഞാന്‍ നടക്കുന്ന എന്റെ ജീവിത പാതയാണ്... ഇനിയും തുടരും'; വിമര്‍ശനങ്ങള്‍ക്കിടെ വീണ്ടും പോസ്റ്റുമായി ദിവ്യ എസ്. അയ്യര്‍

കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടതില്‍ കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദിവ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
'അതു പത അല്ല, ഞാന്‍ നടക്കുന്ന എന്റെ ജീവിത പാതയാണ്... ഇനിയും തുടരും'; വിമര്‍ശനങ്ങള്‍ക്കിടെ വീണ്ടും പോസ്റ്റുമായി ദിവ്യ എസ്. അയ്യര്‍
Published on
Updated on

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ എം.പി കെ.കെ. രാഗേഷിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് പിന്നാലെ നേരിടുന്ന വിമര്‍ശനങ്ങളില്‍ വീണ്ടും പ്രതികരണവുമായി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. 'അതു പതയല്ല, ജീവിത പാതയാണ്' എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്.

'മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേള്‍ക്കുന്നുണ്ട്.
എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങള്‍ വിട്ടു പോകുമ്പോള്‍, അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോള്‍ സ്‌നേഹാദരവു അര്‍പ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാന്‍ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും.
ഏവരോടും, സസ്‌നേഹം,' എന്നാണ് ദിവ്യ എസ്. അയ്യര്‍ കുറിച്ചത്.

കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടതില്‍ കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദിവ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദിവ്യ മുഖ്യമന്ത്രിക്ക് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണെന്നായിരുന്നു കെ. മുരളീധരന്റെ വിമര്‍ശനം. സോപ്പിട്ടോളൂ, പക്ഷെ പതപ്പിക്കരുതെന്നും അത് ദിവ്യക്ക് തന്നെ ഭാവിയില്‍ ദോഷം ചെയ്യുമെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതില്‍ മറുപടിയെന്നോണമാണ് പുതിയ പോസ്റ്റ്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സമാനമായ രീതിയില്‍ നേരത്തെയും ദിവ്യ മറുപടി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞത് നന്മയുള്ളവരെ ക്കുറിച്ച്് നല്ല വാക്ക് പറയുന്നതിന് വലിയ പ്രയാസം വേണ്ടെന്നുമായിരുന്നു ദിവ്യ പറഞ്ഞത്.

കെ.കെ. രാഗേഷിന് ആശംസ നേര്‍ന്നുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍, കര്‍ണനെ തോല്‍പ്പിക്കുന്ന കവചം എന്നായിരുന്നു ദിവ്യ കെ.കെ. രാഗേഷിനെ വിശേഷിപ്പിച്ചത്. വിശ്വസ്തതയുടെ പാഠപുസ്തകമെന്നും കഠിനാധ്വാനത്തിന്റെ മഷിക്കൂട്ടെന്നും ദിവ്യ പ്രകീര്‍ത്തിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com