ഡോക്ടറുടെ ബലാത്സംഗക്കൊല: "ഇത്രയും സെൻസിറ്റീവായ വിഷയത്തിൽ താങ്കളുടെ ഭാഗത്ത് യാതൊരു പ്രതികരണമുണ്ടായില്ല"; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മമതാ ബാനർജി

ആഗസ്റ്റ് 22നാണ് മമത ആദ്യമായി ബലാത്സംഗത്തിനെതിരെ ശക്തമായ നിയമ സംവിധാനം കേന്ദ്രം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്
ഡോക്ടറുടെ ബലാത്സംഗക്കൊല: "ഇത്രയും സെൻസിറ്റീവായ വിഷയത്തിൽ താങ്കളുടെ ഭാഗത്ത് യാതൊരു പ്രതികരണമുണ്ടായില്ല"; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മമതാ ബാനർജി
Published on

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാമതും കത്തയച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ പ്രതിഷേധം ശക്തമാണ്. ഡോക്ടർമാർക്കൊപ്പം ബംഗാളിലെ ബിജെപിയും പ്രതിഷേധവുമായി സജീവമാണ്. ഓഗസ്റ്റ് 22നാണ് ബലാത്സംഗത്തിന് എതിരെ ശക്തമായ നിയമസംവിധാനം കേന്ദ്രം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.

എന്നാല്‍, കത്ത് ലഭിച്ചിട്ടു പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് മമതയുടെ ആരോപണം. പകരം, കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഒരു പതിവ് മറുപടി മാത്രമാണ് ലഭിച്ചതെന്നും മമത പറയുന്നു. പുതിയ കത്തില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മറുപടി കിട്ടാത്തതിന്‍റെ നീരസം പ്രകടമാക്കിയിട്ടുണ്ട് മമത. മാത്രമല്ല ഗൗരവമേറിയ വിഷയത്തില്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ മറുപടി പരിമിതമായിരുന്നുവെന്നും മമത കത്തില്‍ ആരോപിക്കുന്നു.

പശ്ചിമ ബംഗാള്‍ സർക്കാർ ഈ വിഷയം അഭിസംബോധന ചെയ്ത് കൈക്കൊണ്ട നടപടികളെപ്പറ്റിയും കത്തില്‍ വിശദീകരിക്കുന്നുണ്ട്. 10 പോക്സോ കോടതികള്‍, 88 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍, 62 പോക്സോ കോടതികള്‍ എന്നിവ സ്ഥാപിച്ചതിനെപ്പറ്റിയും മമത കത്തില്‍ പറയുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഈ കോടതികളിലേക്ക് സ്ഥിരം ജുഡീഷ്യല്‍ ഓഫീസർമാരെ നിയമിക്കണമെന്നുമാണ് മമതയുടെ ആവശ്യം.

ആഗസ്റ്റ് 9നാണ് ആർ.ജി. കർ മെഡിക്കല്‍ കേളേജിലെ സെമിനാർ ഹാളില്‍ പീഡിപ്പിച്ച നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചു. സുരക്ഷിതമായ തൊഴിലിടവും ബലാത്സംഗ കൊലയില്‍ നീതിയും വേണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. മമത സർക്കാർ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അരോപണം ഉയർന്നിരുന്നു.

എന്നാല്‍, സ്ത്രീ പീഡനത്തിന് വധശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന നിലപാടുമായി മമത രംഗത്ത് വന്നു. ഇതിന് പിന്നാലെ പൊലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് തൃണമൂല്‍ സർക്കാരിനെതിരെ ബിജെപിയും പ്രതിഷേധം ശക്തമാക്കി. തുടർന്നായിരുന്നു സുപ്രീം കോടതി ഇടപെടലും സിബിഐ അന്വേഷണവും. നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജയ് റോയി ആണ് പ്രതിയെന്നാണ് പൊലീസ് നിഗമനം. കേസിലെ മറ്റ് ആരോപണങ്ങളും സാധ്യതകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com