
രാജ്യവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പോപ്പുലർ ഫ്രണ്ട് ഫണ്ടിങ് എസ്‌ഡിപിഐക്ക് ലഭിച്ചതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 കോടി നൽകിയതിന്റെ രേഖകൾ ഇഡിക്ക് ലഭിച്ചു. കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നുമാണ് ഇതുസംബന്ധിച്ച തെളിവുകൾ കണ്ടെടുത്തുത്. എസ്‌ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചുവെന്നും ഇഡി കണ്ടെത്തി.
എസ്‌ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും പോപ്പുലർ ഫ്രണ്ടാണെന്നാണ് ഇഡിയുടെ നിഗമനം. ദൈനം ദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ടാണ്. രണ്ട് സംഘടനകൾക്കുമുള്ളത് ഒരേ നേതൃത്വവും അണികളുമാണെന്നും ഇഡി പറയുന്നു. നയരൂപീകരണം, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്‌ക്കെല്ലാം എസ്‌ഡിപിഐ പിഎഫ്‌ഐയെ ആശ്രയിച്ചിരുന്നു. ഇതിൻ്റെ തെളിവുകളാണ് കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും ഇഡി കണ്ടെത്തിയത്.
എസ്‌ഡിപിഐക്ക് വേണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 കോടി രൂപ നൽകിയതിന്റെ രേഖകളും ലഭിച്ചു. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയാണ് രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം കൈപ്പറ്റിയത്. 12 തവണ നോട്ടീസ് നൽകിയിട്ടും എം. കെ. ഫൈസി ഹാജരായില്ലെന്ന് ഇഡി പറഞ്ഞു. എം. കെ. ഫൈസിയെ കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു.