
ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഇഡി സമൻസ്. ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസയച്ചത്. മാർച്ച് 19 ബുധനാഴ്ച ഹാജരാകണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ലാലു പ്രസാദിൻ്റെ ഭാര്യ റാബ്റി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
2004-2009 റെയിൽവേ മന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിൽ ലാലു പ്രസാദ് അഴിമതി നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതേ കേസിൽ തന്നെയാണ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കഴിഞ്ഞ വർഷം, ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾക്കെതിരായ കേസിൽ ഇഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഭാര്യ റാബ്റി ദേവി, മകൾ മിസ ഭാരതി, ഹേമ യാദവ് തുടങ്ങിയവരെ പ്രതികളാക്കിയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.