
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ദക്ഷിണാഫ്രിക്കയിലെ ദശലക്ഷകണക്കിനാളുകൾ വരൾച്ച അനുഭവിക്കുന്നതായി റിപ്പോർട്ട്. സതേൺ ആഫ്രിക്കൻ ഡെവലപ്‌മെൻ്റ് കമ്മ്യൂണിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. വരൾച്ച പ്രദേശത്തുടനീളമുള്ള വിളകളെ തുടച്ചുനീക്കിയെന്നും, കന്നുകാലി ഉൽപാദനത്തെ കാര്യമായി ബാധിച്ചെന്നും എസ്എഡിസി വ്യക്തമാക്കി.
2024 ൻ്റെ തുടക്കത്തിൽ ആരംഭിച്ച വരൾച്ച ഏകദേശം 68 ദശലക്ഷം ആളുകളെയാണ് ബാധിച്ചത്. ഭക്ഷ്യക്ഷാമം, സമ്പദ്‌വ്യവസ്ഥയുടെ നാശം എന്നിവയും ഇതുമൂലം ഉണ്ടായതായും റിപ്പോട്ടിൽ പറയുന്നു. ഭക്ഷ്യസുരക്ഷ ഉൾപ്പെടെ ആളുകൾക്ക് സഹായം ആവശ്യമാണെന്നും സതേൺ ആഫ്രിക്കൻ ഡെവലപ്‌മെൻ്റ് കമ്മ്യൂണിറ്റി വ്യക്തമാക്കിയാതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: എംപോക്സ് അടുത്ത ആഗോള പകർച്ചവ്യാധിയോ? അറിയേണ്ടതെല്ലാം...
പ്രദേശത്തെ ജനസംഖ്യയുടെ 17% പേർക്ക് സഹായം ആവശ്യമാണ്. നിനോ പ്രതിഭാസത്തിൻ്റെ പ്രതികൂല ഫലങ്ങൾ മൂലം ഈ വർഷം മേഖലയിൽ ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. സിംബാബ്‌വെ, സാംബിയ, മലാവി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇതിനോടകം തന്നെ പട്ടിണി പിടിമുറുക്കി കഴിഞ്ഞു എന്നും എസ്എഡിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഏലിയാസ് മഗോസി പറഞ്ഞു.
വരൾച്ചയെ നേരിടാൻ 5.5 ബില്യൺ ഡോളറിൻ്റെ മാനുഷിക സഹായത്തിനായി ഈ വർഷം മേയിൽ തന്നെ അഭ്യർഥന നടത്തിയിരുന്നെന്നും എന്നാൽ സംഭാവനകൾ ലഭിച്ചിട്ടില്ലെന്നും അംഗോള പ്രസിഡൻ്റ് ജോവോ ലോറെൻകോ പറഞ്ഞു. ഇതുവരെ സമാഹരിച്ച തുക നിർഭാഗ്യവശാൽ കണക്കാക്കിയ തുകയേക്കാൾ താഴെയാണ്. എൽ നിനോ ബാധിച്ച ആളുകളെ സഹായിക്കാൻ ഇനിയും ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു.