ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികൾ പ്രഖ്യാപിച്ചത്.
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 13നാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. നവംബർ 23ന് വോട്ടെണ്ണലും നടക്കും. നാമനിർദേശ പത്രിക നൽകാനായുള്ള അവസാന തീയതി നവംബർ നാലിനാണ്.
ജാർഖണ്ഡിൽ രണ്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13നും 20നുമായിരിക്കും പോളിങ് നടക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണറായ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും, ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജാർഖണ്ഡിൽ 2.6 കോടി വോട്ടർമാരാണുള്ളത്.
ഇതോടൊപ്പമാണ് ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലും ഓരോ ലോക്സഭ സീറ്റുകളിലും, ബാക്കി നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. നവംബർ 13നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നവംബർ 13ന് നടക്കും.
മഹാരാഷ്ട്രയിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് നവംബർ 26നാണ്. ജാർഖണ്ഡിലെ കാലാവധി അവസാനിക്കുന്നത് 2025 ജനുവരി അഞ്ചിനാണ്. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടന്നത്.