കാട്ടാന ആക്രമണത്തിൽ മരിച്ച അമറിൻ്റെ സംസ്കാരം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ

അമറിന്റെ സംസ്കാരത്തിന് ശേഷം മുള്ളരിങ്ങാട് പ്രതിഷേധ കൂട്ടായ്മയും ചേരും
കാട്ടാന ആക്രമണത്തിൽ മരിച്ച അമറിൻ്റെ സംസ്കാരം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് യുഡിഎഫ്, എൽഡിഎഫ് ഹർത്താൽ
Published on


ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിൽ നടക്കും. ആക്രമണത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രദേശത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താൻ നിര്‍ദേശം നൽകി.

ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഹർത്താലാണ്. ബിജെപിയും പ്രതിഷേധം നടത്തും. അമറിന്റെ സംസ്കാരത്തിന് ശേഷം മുള്ളരിങ്ങാട് പ്രതിഷേധ കൂട്ടായ്മയും ചേരും. ആക്രമണത്തിൽ പരുക്കേറ്റ മൻസൂർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി, ആ‍ർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഉടൻ നടപടി വേണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും.



തേക്കിന്‍കൂപ്പില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയെ (22) കാട്ടാന ആക്രമിച്ചത്. അപ്രതീക്ഷിതമായി കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമണത്തില്‍ അമല്‍ ഇലാഹിക്ക് ഗുരുതര പരുക്കേറ്റിരുന്നു. കാട്ടാനയെ കണ്ട് പേടിച്ചോടിയ സുഹൃത്തിനും പരുക്കേറ്റു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com