
പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞതിൽ ആരോപണങ്ങളുമായി പ്രദേശവാസികൾ. ഇടഞ്ഞ വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. രാവിലെ എഴുന്നള്ളിപ്പിനിടെ ആന അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും ക്ഷേത്രം അധികൃതർ ഗൗനിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. രാവിലെ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച ആനയെ സന്ധ്യക്ക് ശീവേലിക്കും എഴുന്നള്ളിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രം അധികൃതർ ആനയെ ക്ഷേത്രത്തിൽ നിന്നും മാറ്റാൻ തയ്യാറായില്ല. അധികൃതർ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം പൂർണമായും തള്ളുകയാണ് ക്ഷേത്രം അധികൃതർ.
കീഴ്ശാന്തിമാരായ അനൂപ്, ശ്രീകുമാർ, ബലൂൺ വിൽപ്പനക്കാരൻ മുരുകൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആന ഇടഞ്ഞതോടെ ആളുകളെയെല്ലാം പുറത്തിറക്കി അമ്പലത്തിൻ്റെ ഗേറ്റ് അടച്ചു. ക്ഷേത്രത്തിലെ ശീവേലി നടക്കുന്നതിനിടെയാണ് സംഭവം. ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ജയരാജ് എന്ന ആനയുടെ പിന്നിലാണ് വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ കുത്തിപരിക്കേൽപ്പിച്ചത്. ഇടഞ്ഞ രണ്ടാനകളെയും തളച്ചു.