ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെ സമരം രാഷ്ട്രീയ പ്രേരിതം; സിപിഐ അവരുടെ കെണിയില്‍ വീണു; വിമര്‍ശനവുമായി ഇ.പി. ജയരാജന്‍

കേരളത്തില്‍ അഞ്ചു വര്‍ഷത്തില്‍ ശമ്പള പരിഷ്‌കരണം നടത്തുകയാണ് ഗവണ്‍മെന്റ്. അത് ഇടതുപക്ഷ നയമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
JAYARAJAN
JAYARAJAN
Published on


പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന സിപിഐക്കെതിരെ സിപിഎം മുതിർന്ന നേതാവ് ഇ.പി. ജയരാജന്‍. ഒരു വിഭാഗം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ആ കെണിയില്‍ സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിലും വീണുവെന്നത് ദയനീയമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

കോവിഡ് സമയത്തും പ്രളയ സമയത്തുമെല്ലാം സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ട സാഹചര്യത്തില്‍ പോലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ടില്ല എന്ന കാര്യം മറന്നുപോകരുത്. ശമ്പള പരിഷ്‌കരണവും നടപ്പാക്കിയിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ അഞ്ചു വര്‍ഷത്തില്‍ ശമ്പള പരിഷ്‌കരണം നടത്തുകയാണ് ഗവണ്‍മെന്റ്. അത് ഇടതുപക്ഷ നയമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.


സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിയെടുക്കലിനും നിയന്ത്രണമുണ്ട്. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് നടത്തുന്ന സമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. കോണ്‍ഗ്രസ് നടത്തുന്ന ഗൂഢപദ്ധതികളുടെ ഭാഗമാണ് ഈ സമരം. അവര്‍ ഒരുക്കിയ കെണിയില്‍ സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സിലും വീണു എന്നത് ദയനീയമാണ്. കൊവിഡ് സമയത്തും പ്രളയ സമയത്തുമെല്ലാം സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും എല്ലാം അടച്ചിട്ട സാഹചര്യത്തില്‍ പോലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ടില്ല എന്ന കാര്യം മറന്നുപോകരുത്. ശമ്പള പരിഷ്‌കരണവും നടപ്പാക്കിയിട്ടുണ്ട്.

കേരളമൊഴികെ ഒരു സംസ്ഥാനവും 2020-21 കോവിഡ് കാലത്ത് മരവിപ്പിച്ച 18 മാസത്തെ ഡിഎ നല്‍കിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഇല്ലാതാക്കാന്‍ നടത്തുന്ന നിരന്തര ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇന്നത്തെ സമരം. കേന്ദ്രസര്‍ക്കാര്‍ 10 വര്‍ഷത്തിലൊരിക്കലാണ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അഞ്ചു വര്‍ഷത്തില്‍ ശമ്പള പരിഷ്‌കരണം നടത്തുകയാണ് ഗവണ്‍മെന്റ്. അത് ഇടതുപക്ഷത്തിന്റെ നയമാണ്. ഗവണ്‍മെന്റ് എപ്പോഴും ജീവനക്കാരുടെ കൂടെയാണ് എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരുന്ന 2002ല്‍ ജീവനക്കാരുടെ പെന്‍ഷനും ഡിഎയും ഇല്ലാതാക്കി ഉത്തരവിറക്കിയ യുഡിഎഫ് ഭരണം ഈ സ്പോണ്‍സേഡ് സമരക്കാര്‍ മറക്കരുത്. ഇപ്പോള്‍ നടത്തുന്ന അനാവശ്യ സമരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള പൊതുജനവികാരം ശക്തിപ്പെടുത്തുന്നതിന് മാത്രമേ സഹായിക്കുകയൊള്ളു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com