
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഒരു കാരണവശാലും പുന:സ്ഥാപിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്നാലും ആർട്ടിക്കിൾ 370 നടപ്പിലാക്കില്ലെന്നാണ് അമിത് ഷായുടെ പുതിയ പ്രസ്ഥാവന. പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീരിലെ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. മഹാരാഷ്ട്രയിലെ ജിന്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഔറംഗാബാദിൻ്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത, രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത, മുത്തലാഖ് നിർത്തലാക്കുന്നതിനെ എതിർത്ത, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്ത, സർജിക്കൽ സ്‌ട്രൈക്കിനെ എതിർത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന (യുബിടി) ഇപ്പോൾ ഉള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
"ഏതാനും ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് പാർട്ടി അധ്യക്ഷനെ കണ്ട് മുസ്ലീങ്ങൾക്ക് സംവരണം നൽകണമെന്ന് അഭ്യർഥിച്ചു. മുസ്ലീങ്ങൾക്ക് സംവരണം നൽകണമെങ്കിൽ എസ്‌സ്, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം ഒഴിവാക്കണം. രാഹുൽ ഗാന്ധിയോ, അദ്ദേഹത്തിൻ്റെ നാല് തലമുറകളോ വിചാരിച്ചാൽ അത് സാധിക്കില്ല. എസ്‌സ്, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം മുസ്ലീങ്ങൾക്ക് നൽകുന്നത് അസാധ്യം," അമിത് ഷാ കഴിഞ്ഞ ദിവസം മഹാരാഷട്രയിലെ ദൂലെയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു.