ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു, ശേഷം ആറ്റിലെറിഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ സൈനികന്‍

മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു, ശേഷം ആറ്റിലെറിഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ സൈനികന്‍
Published on
Updated on

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം നടത്തി ഭര്‍ത്താവ്. ഹൈദരാബാദ് സ്വദേശിയായ ഗുരു മൂര്‍ത്തി (45) ആണ് കൊലപാതകം നടത്തിയത്. വെങ്കട മാധവി (35) ആണ് കൊല്ലപ്പെട്ടത്. മാധവിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ജനുവരി 18 നാണ് വെങ്കട മാധവിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവും മുന്‍ സൈനികനുമായ ഗുരു മൂര്‍ത്തിയെ പൊലീസ് ചോദ്യം ചെയ്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 

സംഭവത്തെ കുറിച്ച് ഗുരു മൂര്‍ത്തി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ, ഭാര്യയെ കൊലപ്പെടുത്തി കുളിമുറിയിലിട്ട് കഷണങ്ങളാക്കി. ശേഷം പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. തെളിവ് നശിപ്പിക്കാനായി വേവിച്ച മൃതദേഹ അവശിഷ്ടങ്ങളില്‍ നിന്ന് എല്ലുകള്‍ വേര്‍പെടുത്തി. ശേഷം വീണ്ടും കുക്കറിലിട്ട് വേവിച്ചു. മൂന്ന് ദിവസം മാംസവും എല്ലുകളും പ്രഷര്‍ കുക്കറില്‍ വേവിച്ച ശേഷം കവറിലാക്കി സമീപത്തുള്ള ആറ്റില്‍ കളഞ്ഞു.

വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകളെ കാണാനില്ലെന്ന പരാതിയില്‍ ഗുരു മൂർത്തിയെ സംശയിക്കുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു. മുന്‍ സൈനികനായ ഗുരു മൂർത്തി നിലവില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തു വരികയാണ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.

News Malayalam 24x7
newsmalayalam.com