സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എക്സൈസ്

സംവിധായകരെ കഞ്ചാവുമായി പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാൻ എക്സൈസ്

വിൽപ്പനക്കാരനിൽ നിന്നും സംവിധായകർ എത്ര തവണ കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാനാണ് ചോദ്യം ചെയ്യൽ
Published on

കൊച്ചിയില്‍ സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസില്‍ സംവിധായകരെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി എക്സൈസ്. ഖാലിദ് റഹ്‌മാൻ, അഷറഫ് ഹംസ എന്നിവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. വിൽപ്പനക്കാരനിൽ നിന്നും സംവിധായകർ എത്ര തവണ കഞ്ചാവ് വാങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാനാണ് ചോദ്യം ചെയ്യുന്നത്. കേസിൽ ഇനിയും രണ്ട് പേർ കൂടി പ്രതികളാകുമെന്ന് എക്സൈസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിന് എക്സൈസ് നോട്ടീസ് നൽകിയിരുന്നു. മേയ് ഏഴാം തിയ്യതിക്ക് മുൻപ് എക്സൈസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. സംവിധായകർക്ക് കഞ്ചാവ് വിൽപ്പനക്കാരനെ പരിചയപ്പെടുത്തി നൽകിയ ആളെ ഇന്നലെ ചോദ്യം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. കൊച്ചി ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ ഇന്നലെ രാത്രി നടന്ന റെയ്ഡിലായിരുന്നു എക്‌സൈസ് ഇരുവരെയും പിടികൂടിയത്. 1.50 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു. കസ്റ്റഡയിലെടുത്ത ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു.


കേസിൽ ഷാലിഫ് മുഹമ്മദ് മൂന്നാം പ്രതിയാണ്. ഇയാളുടെ സുഹൃത്താണ് സംവിധായകർക്ക് കഞ്ചാവ് വിൽപനക്കാരനെ പരിചയപ്പെടുത്തി നൽകിയത്. സമീറിന്റെ അറിവോടെയാണോ കഞ്ചാവ് ഉപയോഗം എന്നതടക്കം അറിയാനായി സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് നേരത്തെ അറിയിച്ചിരുന്നു. സമീര്‍ താഹിറിനെതിരെ തെളിവ് ലഭിച്ചാല്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com