
വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ വിവിധ ഏജൻസികൾ അവരുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടു. 67.6% പോളിങ്ങാണ് ജാർഖണ്ഡിൽ രേഖപ്പെടുത്തിയത്. ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ വരുമെന്നാണ് ഭൂരിപക്ഷ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. പീപ്പിൾ പൾസിൻ്റെ സർവേ പ്രകാരം എൻഡിഎ 44 മുതൽ 53 വരെ സീറ്റും, ഇന്ത്യ സഖ്യം 25 മുതൽ 37 വരെ സീറ്റും, മറ്റുള്ളവർ 5 മുതൽ 9 വരെ സീറ്റും നേടുമെന്നാണ് പ്രവചിക്കുന്നത്. മെട്രിസ് നടത്തിയ സർവേ പ്രകാരം എൻഡിഎ 42 മുതൽ 47 വരെ സീറ്റും ഇന്ത്യ സഖ്യം 25 മുതൽ 30 വരെയും, 1 മുതൽ 4 വരെ സീറ്റ് മറ്റുള്ളവയും നേടുമെന്നാണ് പ്രവചിക്കുന്നത്.
ടൈംസ് നൗവിൻ്റെ റിപ്പോർട്ട് പ്രകാരം എൻഡിഎ 40 മുതൽ 44 വരെയും ഇന്ത്യ സഖ്യം 30 മുതൽ 40 വരെ സീറ്റും ഒരു സീറ്റ് വരെ മറ്റുള്ളവയും നേടുമെന്നാണ് പുറത്തുവിടുന്ന കണക്ക്. ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം എൻഡിഎ 25 സീറ്റും, ഇന്ത്യ സഖ്യം 53ഉം, 3 സീറ്റ് മറ്റുള്ളവയും നേടുമെന്നാണ് പ്രവചനം.
ആകെയുള്ള 81 സീറ്റുകളില്‍ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടിങ് നടന്നത്. 528 സ്ഥാനാര്‍ഥികളായിരുന്നു ജനവിധി തേടിയത്. 2019ല്‍ 38 സീറ്റുകളില്‍ ജെഎംഎം 13 സീറ്റും ബിജെപിക്ക് 12 സീറ്റും കോണ്‍ഗ്രസ് 8 സീറ്റുമാണ് നേടിയത്. നിര്‍ണായകമായ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നിരവധി പ്രമുഖർ മത്സരരംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്, ഭാര്യ കല്‍പ്പന സോറന്, പ്രതിപക്ഷ നേതാവ് അമര്‍ കുമാര്‍ ബൗരി, മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി തുടങ്ങിയവര്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടിയിരുന്നു.