
കോഴിക്കോട് കോട്ടൂളി സ്വദേശിനി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. വീട്ടിലെ പ്രസവം സുരക്ഷിതമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. ജനന സർട്ടിഫിക്കറ്റ് അനുവദിക്കാതെ, അധികൃതർ മനഃപൂർവ്വം ബുദ്ധിമുട്ടിക്കുകയാണെന്നും ഷറാഫത്തും, ആസ്നാ ജാസ്മിനും ന്യൂസ് മലയാളത്തോട് പറഞ്ഞു.
2024 നവംബർ 2നാണ് കോട്ടൂളി സ്വദേശിനി ആസ്ന ജാസ്മിൻ വീട്ടിൽ പ്രസവിക്കുന്നത്. ആസ്‌നയുടെ ഭർത്താവ് ഷറാഫത്താണ് പ്രസവ ശുശ്രൂഷകൾ നിർവഹിച്ചത്. എന്നാലിപ്പോള്‍ സാങ്കേതിക കാരണങ്ങളുന്നയിച്ച് അധികൃതർ കുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റ് തടഞ്ഞുവെയ്ക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ പരാതി.
കുഞ്ഞിന്‍റെ ജനനം രജിസ്റ്റർ ചെയ്യാത്തതിനാലും, കുഞ്ഞ് ജനിച്ചത് വീട്ടിലാണെന്നതിന് തെളിവില്ലാത്തതിനാലും ജനന സർട്ടിഫിക്കറ്റ് അനുവദിക്കാനാകില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. പ്രസ്തുത തീയതിയിൽ പ്രസ്തുത വിലാസത്തിൽ കുട്ടി ജനിച്ചതായുള്ള രേഖകൾ സമർപ്പിച്ചാൽ ജനന സർട്ടിഫിക്കറ്റ് നൽകാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിലാണ് സംസ്ഥാനത്തെ മാതൃ - നവജാത ശിശു മരണനിരക്ക് ഇന്ന് കാണുന്ന നിലയില്‍ കുറയ്ക്കാൻ സാധിച്ചത്. വീട്ടിലെ പ്രസവങ്ങൾ ഒരിക്കലും സുരക്ഷിതമല്ലെന്നും ഡോക്ടർമാർ പറയുന്നു.