2024ലെ വേനൽച്ചൂടിൽ ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ 17,944 ഏലം കർഷകർക്ക് കൃഷി നാശമുണ്ടായതായും, 4368.8613 ഹെക്ടർ ഏലം കൃഷി നശിച്ചതായും 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായുമാണ് കണക്ക്
കഴിഞ്ഞ വർഷത്തെ വേനലിൽ നശിച്ച കൃഷിക്ക് നഷ്ടപരിഹാരതുക ലഭിക്കാതെ ഇടുക്കിയിലെ കർഷകർ. ഇടുക്കിയിലെ ഏലം കർഷകർക്കാണ് ഇതുവരെ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാത്തത്. ജില്ലയിൽ 17944 കർഷകരുടെ കൃഷിയാണ് കഴിഞ്ഞ വർഷത്തെ വേനൽ ചൂടിൽ കരിഞ്ഞുണങ്ങിയത്.
കഴിഞ്ഞ വേനലിൽ കൃഷിനാശം നേരിട്ട ഏലം കർഷകർക്ക് അടുത്ത വേനൽ എത്തുമ്പോഴും അനുവദിച്ച നഷ്ടപരിഹാരതുക ലഭിച്ചില്ല. സർക്കാരിന്റെ എയിംസ് പോർട്ടലിലെ കണക്കനുസരിച്ച് 2024ലെ വേനൽച്ചൂടിൽ ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ 17,944 ഏലം കർഷകർക്ക് കൃഷി നാശമുണ്ടായതായും, 4368.8613 ഹെക്ടർ ഏലം കൃഷി നശിച്ചതായും 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായുമാണ് കണക്ക്.
ALSO READ: മകൻ്റെ വിയോഗത്തിന് പിന്നാലെ ലോണടവ് മുടങ്ങി; ജപ്തിഭീഷണിയിൽ ജെൻസൻ്റെ കുടുംബം
ആദ്യഘട്ടമായി 78 ലക്ഷത്തിലധികം രൂപ അനുവദിച്ചിരുന്നു. തുക ലഭിക്കേണ്ട കർഷകരുടെ അക്കൗണ്ട് വിശദാംശങ്ങൾ അടക്കമുള്ള വിവരങ്ങൾ എയിംസ് പോർട്ടലിൽ നൽകണമെന്ന കൃഷി ഡയറക്ടറേറ്റിന്റെ അറിയിപ്പുമെത്തി. ഇത് പ്രകാരം 2024 നവംബർ 21ന് ഇക്കാര്യങ്ങൾ പൂർത്തീകരിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. എന്നാൽ തുക ഇതുവരെ കർഷകരിലേക്ക് എത്തിയിട്ടില്ല. 10 കോടിയോളം രൂപ 18000 കർഷകർക്ക് പങ്കിടുമ്പോൾ നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. അതുപോലും നൽകാൻ തയാറാകാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുകയാണെന്ന് കർഷകർ പറയുന്നു.
കലാവസ്ഥാ വ്യതിയാനത്തിൽ ഉണ്ടായ കടുത്ത വേനലിലാണ് ഏലം കർഷകർക്ക് കഴിഞ്ഞ വർഷം വലിയ കൃഷിനാശം സംഭവിച്ചത് . വലിയ നഷ്ടം നേരിട്ട ഏലം കർഷകർ എങ്ങനെ നാമമാത്രമായ നഷ്ടപരിഹാരം തുകകൊണ്ട് വീണ്ടും കൃഷിയിറക്കുമെന്ന ആശങ്കയിലാണ്.