ബസ്സുകൾ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെയും സമീപത്ത് ഉണ്ടായിരുന്നവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ പടർന്ന തീയണയ്ക്കാൻ ശ്രമം തുടരുന്നു. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതുവരെ തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണയ്ക്കാൻ പരിശ്രമിക്കുകയാണ്.
കെട്ടിടത്തിൻ്റെ മുകൾ നില പൂർണമായും കത്തി നശിച്ചു. താഴത്തെ നിലകളിലേക്കും തീ പടരുകയാണ്. കെട്ടിടത്തിൻ്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയാകുകയാണ്. പ്രദേശത്ത് കനത്ത പുക ഉയർത്തിരിക്കുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കി. അന്തരീക്ഷത്തിൽ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരുമോയെന്ന് ആശങ്കയാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവരിൽ.
കെട്ടിടത്തിനുള്ളിലേക്ക് കടന്നുചെല്ലാൻ പ്രയാസമാണെന്നും, അത് തീയണയ്ക്കാൻ വെല്ലുവിളിയാണെന്നും അഗ്നിശമന സേന മേധാവി പറഞ്ഞു. കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകളോട് സ്ഥലത്തെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബസ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ബസ്സുകൾ എല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെയും സമീപത്ത് ഉണ്ടായിരുന്നവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചു. നഗരത്തിൽ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് പുതിയ ബസ്‌റ്റാൻഡിന് മുന്നിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ സംഭവ സ്ഥലത്ത് കളക്ടർ, ഐജി എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ജെസിബി ഉൾപ്പടെ സ്ഥലത്തെത്തിച്ച് കെട്ടിടത്തിൻ്റെ ഭാഗങ്ങൾ പൊളിച്ച് നീക്കാനും ശ്രമം നടക്കുന്നുണ്ട്.