പത്ത് വര്‍ഷത്തിനിടെ ആദ്യം; ഫെബ്രുവരി മാസം അവസാനമായിട്ടും മൂന്നാറില്‍ അതിശൈത്യം തുടരുന്നു

ചിലയിടങ്ങളില്‍ രാവിലെ മഞ്ഞു പുതഞ്ഞ കാഴ്ചയും കാണാം. ജനുവരി അവസാന വാരമാകുമ്പോഴേക്കും മൂന്നാറിലെ അതിശൈത്യം കുറയുകയായിരുന്നു പതിവ്.
പത്ത് വര്‍ഷത്തിനിടെ ആദ്യം; ഫെബ്രുവരി മാസം അവസാനമായിട്ടും മൂന്നാറില്‍ അതിശൈത്യം തുടരുന്നു
Published on


ഫെബ്രുവരി മാസം പകുതി കഴിഞ്ഞിട്ടും തണുപ്പ് വിട്ടുമാറാതെ മൂന്നാര്‍. സാധാരണ ജനുവരി അവസാന വാരമാകുമ്പോഴേക്കും മൂന്നാറിലെ അതിശൈത്യം കുറയുകയാണു പതിവ്. എന്നാല്‍ ഈ വര്‍ഷം ഇപ്പോഴും മൂന്നാറിന്റെ പ്രഭാതം തണുത്തുറഞ്ഞതാണ്. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ മൂന്നാറിലേക്ക് എത്തുന്നുണ്ട്.

നേരം പാതിരാവ് കഴിയുന്നതോടെ മൂന്നാറിലെ താപനില പത്തില്‍ താഴെയാകും. പുലര്‍കാലമെത്തുമ്പോള്‍ പല ദിവസങ്ങളിലും താപനില അഞ്ചില്‍ താഴും. ഡിസംബര്‍ അവസാന വാരം മുതല്‍ മൂന്നാറിലെ അന്തരീക്ഷ താപനില താഴ്ന്ന് തുടങ്ങിയിരുന്നു. ചില ദിവസങ്ങളില്‍ താപനില പൂജ്യവും പൂജ്യത്തിന് താഴെയുമെത്തി.

ചിലയിടങ്ങളില്‍ രാവിലെ മഞ്ഞു പുതഞ്ഞ കാഴ്ചയും കാണാം. ജനുവരി അവസാന വാരമാകുമ്പോഴേക്കും മൂന്നാറിലെ അതിശൈത്യം കുറയുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ച് ഫെബ്രുവരിയിലും പുലര്‍കാലങ്ങളില്‍ മൂന്നാര്‍ തണുത്ത് വിറക്കുകയാണ്.

ശൈത്യം വിട്ടുമാറാത്തത് സഞ്ചാരികള്‍ക്ക് ഏറെ സന്തോഷം പകരുന്നു. നിരവധി വിദേശ സഞ്ചാരികള്‍ ഇപ്പോഴും മൂന്നാറിലേക്ക് എത്തുന്നുണ്ട്. പകല്‍ സമയങ്ങളില്‍ അന്തരീക്ഷ താപനില ഉയരുമെങ്കിലും വൈകുന്നേരമാകുന്നതോടെ മൂന്നാറിന് മുകളില്‍ കുളിര് പുതയും. ഡിസംബര്‍, ജനുവരി മാസങ്ങളെ അപേക്ഷിച്ച് മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

പരീക്ഷക്കാലമാകുന്നതോടെ മാര്‍ച്ച് മാസത്തില്‍ പൊതുവെ മൂന്നാറില്‍ സ്വദേശിയരായ സഞ്ചാരികളുടെ തിരക്ക് കുറയും. മധ്യവേനലവധിക്കാലമാകുന്നതോടെ മൂന്നാര്‍ വീണ്ടും സഞ്ചാരികളാല്‍ നിറയും. നിലവില്‍ മൂന്നാറില്‍ നിന്നും അതിശൈത്യം പൂര്‍ണമായി വിട്ടുമാറാത്തത് മൂന്നാറിന്റെ വിനോദസഞ്ചാരമേഖലക്ക് ഗുണകരമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മൂന്നാറില്‍ ആദ്യമായാണ് ഫെബ്രുവരി രണ്ടാംവാരത്തില്‍ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com