വയനാട് മുള്ളൻകൊല്ലി ഭാഗത്തെത്തിയ കുട്ടിയാനയെ വനം വകുപ്പ് പിടികൂടി

ഇടതു കാലിന് പരിക്കേറ്റ കാട്ടാനക്കുട്ടിയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റിയേക്കും
വയനാട് മുള്ളൻകൊല്ലി ഭാഗത്തെത്തിയ കുട്ടിയാനയെ വനം വകുപ്പ് പിടികൂടി
Published on
Updated on


വയനാട് കാട്ടിക്കുളം എടയൂർക്കുനിക്ക് സമീപം കൂട്ടംതെറ്റി ജനവാസ മേഖലയിലേക്ക് എത്തിയ കുട്ടിയാനയെ വനം വകുപ്പ് പിടികൂടി. തിരുനെല്ലി പഞ്ചായത്തിലെ ഓലഞ്ചേരി മുള്ളൻകൊല്ലി ഭാഗത്താണ് കാട്ടാനക്കുട്ടിയെത്തിയത്. ഇടതു കാലിന് പരിക്കേറ്റ കാട്ടാനക്കുട്ടിയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റിയേക്കും.

ഇന്ന് രാവിലെ 7:30 യോടെയാണ് ജനവാസമേഖലയായ മുള്ളൻകൊല്ലി പ്രദേശത്ത് കുട്ടിയാനയെ കണ്ടെത്തിയത്. കാലിന് പരുക്കേറ്റ കാട്ടാനക്കുട്ടി തോട്ടങ്ങളുടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും ഓടിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. ആർആർടി അടക്കം വനപാലകസംഘം സ്ഥലത്തെത്തി. പിന്നീട് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് വടം ഉപയോഗിച്ച് കാട്ടാനക്കുട്ടിയെ പിടികൂടിയത്

തുടർന്ന് വാഹനത്തിൽ തോൽപ്പെട്ടിയിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് ആനക്കുട്ടിയെ മാറ്റി. കടുവയുടെ ആക്രമണത്തിലാണ് കാലുകൾക്ക് പരുക്കേറ്റ എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തുടർന്ന് കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട കുട്ടിയാന ജനവാസ പ്രദേശത്ത് എത്തിപ്പെട്ടതാണ് എന്നാണ് കരുതുന്നത്.

പ്രഥമിക പരിശോധനകൾക്ക് ശേഷം കുട്ടിയാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് സാധ്യത. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടാലും കുട്ടിയാന കാട്ടാനക്കൂട്ടത്തിനൊപ്പം പോകാൻ സാധ്യത കുറവാണെന്നും വനം വകുപ്പ് വിലയിരുത്തുന്നു. പ്രദേശത്തെ നാട്ടുകാരുടെ സഹകരണമാണ് കുട്ടിയാനയെ പ്രയാസങ്ങൾ ഇല്ലാതെ പിടികൂടാൻ വനംവകുപ്പിനെ സഹായിച്ചത്.

News Malayalam 24x7
newsmalayalam.com