സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
പിണറായി സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷം ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താൻ തീരുമാനം. ഇതിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 21ന് കാസർഗോഡ് ആരംഭിക്കുന്ന വച്ച് ആരംഭിക്കുന്ന ജില്ലാതല യോഗങ്ങൾ മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് & ടെക്നോളജി വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തുമെന്നും തീരുമാനത്തിൽ അറിയിക്കുന്നു.
ALSO READ: വയനാട് പുനരധിവാസം: ടൗൺഷിപ്പിന് ആയി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി 26 കോടി രൂപ അനുവദിച്ചു
പ്രദർശനങ്ങൾക്ക് പുറമെ ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.