ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന് വിട ചൊല്ലി നാട്; പൊതുദർശനം ചങ്ങമ്പുഴ പാർക്കിൽ

ഭാര്യ ഷീലയ്‌ക്കും മകൾ ആരതിക്കും മകളുടെ ഇരട്ടക്കുട്ടികൾക്കും ഒപ്പമായിരുന്നു രാമചന്ദ്രൻ്റെ കാശ്മീർ യാത്ര. ദുബായിൽ ജോലി ചെയ്തിരുന്ന മകൾ നാട്ടിലെത്തിയത്‌ കഴിഞ്ഞ ദിവസമാണ്‌.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന് വിട ചൊല്ലി നാട്; പൊതുദർശനം ചങ്ങമ്പുഴ പാർക്കിൽ
Published on


പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ് പൊതുദർശനം .തുടർന്ന് 11 ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങ്.ബുധനാഴ്ച രാത്രിയാണ് രാമചന്ദ്രൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്.

ഭാര്യ ഷീലയ്‌ക്കും മകൾ ആരതിക്കും മകളുടെ ഇരട്ടക്കുട്ടികൾക്കും ഒപ്പമായിരുന്നു രാമചന്ദ്രൻ്റെ കാശ്മീർ യാത്ര. ദുബായിൽ ജോലി ചെയ്തിരുന്ന മകൾ നാട്ടിലെത്തിയത്‌ കഴിഞ്ഞ ദിവസമാണ്‌. ഹൈദരാബാദ്‌ വഴിയാണ്‌ രാമചന്ദ്രനും കുടുംബവും കാശ്മീരിൽ എത്തിയത്‌. ചൊവ്വാഴ്ച വൈകീട്ടോടെയാണ്‌ രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കൾ അറിയുന്നത്. മകൾ അമ്മുവാണ്‌ നാട്ടിലേക്ക്‌ വിളിച്ച് ദുരന്തവാർത്ത അറിയിച്ചത്.

ചൊവ്വാഴ്ച പഹൽഗാവിലെ കാഴ്ചകൾ കണ്ട് നടക്കവെ മകൾക്കും ചെറുമക്കൾക്കും മുന്നിൽ വെച്ച് തന്നെ 67കാരന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ ഭാര്യ ഇവരോടൊപ്പം പോകാതെ ഹോട്ടൽ മുറിയിൽ തന്നെ തുടരുകയായിരുന്നു. പ്രവാസിയായിരുന്ന രാമചന്ദ്രൻ ജോലി നിർത്തി നാട്ടിൽ സ്ഥിരമായത് രണ്ട് വർഷം മുൻപാണ്. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം എല്ലാവരോടും അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്.

28 പേരാണ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ തൊയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സൈഫുള്ള കസൂരിയെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ ഭീകരെ കണ്ടെത്തുന്നതിനായി സൈന്യം തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com