'ഒരു മൃതദേഹം സംസ്കരിക്കാന്‍ 75,000 രൂപ'; ചൂരല്‍മല ദുരന്തമുഖത്തെ സര്‍ക്കാരിന്‍റെ കണക്കുകള്‍ പുറത്ത്

ദുരിതബാധിതരേക്കാൾ കൂടുതൽ പണം ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്
'ഒരു മൃതദേഹം സംസ്കരിക്കാന്‍ 75,000 രൂപ'; ചൂരല്‍മല ദുരന്തമുഖത്തെ സര്‍ക്കാരിന്‍റെ കണക്കുകള്‍ പുറത്ത്
Published on
Updated on

ചൂരൽമല ദുരന്തത്തില്‍ സർക്കാരിൻ്റെ കണക്കുകള്‍ പുറത്ത്. ദുരിത മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മൂന്ന് കോടി രൂപയാണ് ചെലവഴിച്ചത്. വളണ്ടിയർമാർക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി നാല് കോടി രൂപയും, ഭക്ഷണ ചെലവിന് 10 കോടിയും വിനിയോഗിച്ചിട്ടുണ്ട്.

359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒരാൾക്ക് 75,000 രൂപ വെച്ച് 2,76,75,000 രൂപ ചെലവഴിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വന്ന വളണ്ടിയേഴ്സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം രൂപയും ബെയ്‌ലി പാല നിർമാണത്തിന് ഒരു കോടി രൂപയും ചെലവായി.

17 ദുരിതാശ്വാസ ക്യാമ്പുകളിൽ 30 ദിവസത്തേക്ക് ജനറേറ്ററിൻ്റെ ചെലവ് ഏഴ് കോടിയും ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടിയും ചെലവായിട്ടുണ്ട്. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടിയാണ് ചെലവ്. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയിൽ നാല് കോടിയും ചെലവായിട്ടുണ്ട്. ഇവര്‍ക്കുള്ള മെഡിക്കൽ സൗകര്യങ്ങൾ നൽകിയ വകയിൽ രണ്ട് കോടി രൂപയും താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടിയും ഭക്ഷണവും വെള്ളവും വാങ്ങിയ വകയിൽ 10 കോടിയും ചെലവായിട്ടുണ്ട്.


ജെസിബി, ഹിറ്റാച്ചി, ക്രെയിൻസ് എന്നിവക്ക് 15 കോടിയാണ് ചെലവായത്. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായി എട്ട് കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങൾക്കായി 11 കോടിയും ചെലവായിട്ടുണ്ട്. മെഡിക്കൽ പരിശോധന ചെലവ് എട്ടു കോടിയും ജനറേറ്ററിന് ഏഴ് കോടിയും ഡ്രോൺ റഡാർ വാടക ഇനത്തിൽ മൂന്ന് കോടിയും ഡിഎൻഎ പരിശോധനയ്ക്ക്  മൂന്ന് കോടിയും ചെലവായിട്ടുണ്ട്. സർക്കാർ നൽകിയ സത്യവാങ്മൂലം അനുസരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്.

News Malayalam 24x7
newsmalayalam.com