വിദ്വേഷ പരാമർശക്കേസ്: റിമാൻഡിൽ ആയ പി.സി. ജോർജ് ആശുപത്രിയിൽ തുടരുന്നു

ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹത്തെ തുടർന്നുള്ള അനാരോഗ്യവും മൂലമാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്
വിദ്വേഷ പരാമർശക്കേസ്: റിമാൻഡിൽ ആയ പി.സി. ജോർജ് ആശുപത്രിയിൽ തുടരുന്നു
Published on

വിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ ആയ പി.സി. ജോർജ് ആശുപത്രിയിൽ തുടരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹത്തെ തുടർന്നുള്ള അനാരോഗ്യവും മൂലമാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഈരാറ്റുപേട്ട കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ജോർജിനെ വൈകീട്ട് വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് കസ്റ്റഡി പൂർത്തിയായ ശേഷം ജയിലിലേക്ക് മാറ്റിയേക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, അനാരോ​ഗ്യത്തെ തു‍ടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പി.സി. ജോ‍ർജ് അഭിഭാഷകനൊപ്പം ഈരാറ്റുപേട്ട കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി കീഴടങ്ങിയത്. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ബിജെപി നേതാവ് കീഴടങ്ങിയത്.

ഈരാറ്റുപേട്ട പൊലീസാണ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മുസ്ലീം മതവിഭാഗത്തെ ആക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നായിരുന്നു പി.സി. ജോർജിനെതിരായ പരാതി. തൊടുപുഴ മുസ്ലീം ലീഗ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേരത്തെ ഹൈക്കോടതി പി.സി. ജോർജിൻ്റെ ജാമ്യം നിഷേധിച്ചിരുന്നു. കോട്ടയം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. 33 വർഷം എംഎൽഎ ആയിരുന്ന ആളിൽ നിന്നുണ്ടായത്‌ മോശം സമീപനമാണെന്ന്‌ നിരീക്ഷിച്ചായിരുന്നു സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്‌.

2024 ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിൽ, ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്താനിലേക്ക് പോകണം എന്നും പറഞ്ഞിരുന്നു. മുസ്ലീങ്ങൾ ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നു. ഈരാറ്റുപേട്ടയിൽ മുസ്ലീം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത് എന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. പ്രസ്താവന വലിയ വിവാദമായതോടെ യൂത്ത് ലീഗ് പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com