തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന തരത്തിലുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് വ്യക്തമാക്കി
ഹിസ്ബുള്ളയുടെ നേതൃത്വചുമതലയേറ്റതിന് ശേഷം ആദ്യ പ്രതികരണവുമായി പുതിയ നേതാവ് നൈം ഖാസിം. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനുവേണ്ടി യാചിക്കില്ലെന്നായിരുന്നു നൈം ഖസീമിൻ്റെ പ്രസ്താവന. തങ്ങള്‍ക്ക് അംഗീകരിക്കാനാവുന്ന തരത്തിലുള്ള വെടിനിര്‍ത്തലിന് ഇസ്രയേല്‍ മുന്നോട്ടു വരുന്നതുവരെ പോരാട്ടം തുടരുമെന്നും ഹിസ്ബുള്ളയുടെ പുതിയ നേതാവ് വ്യക്തമാക്കി. അജ്ഞാത കേന്ദ്രത്തില്‍നിന്ന് നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു നൈമിൻ്റെ പ്രതികരണം.
ലബനിലെയും ഗാസയിലേയും വെടിനിര്‍ത്തല്‍ സംബന്ധിച്ച് അന്താരാഷ്ട്ര രാജ്യങ്ങളുൾപ്പെടെ ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലായിരുന്നു നൈം ഖാസിമിന്റെ സന്ദേശമെത്തിയത്. കഴിഞ്ഞ മാസം ഇസ്രയേൽ കൊലപ്പെടുത്തിയ മുൻഗാമി ഹസൻ നസ്‌റല്ല സ്ഥാപിച്ച യുദ്ധതന്ത്രം താനും പാലിക്കുമെന്നും നൈം വ്യക്തമാക്കി.
ALSO READ: കെമിസ്ട്രി ബിരുദധാരിയില്‍ നിന്ന് ഹിസ്ബുള്ള തലവനിലേക്ക്; ആരാണ് നൈം ഖാസിം
ഹിസ്‌ബുള്ളയ്ക്ക് ആഴ്ചകളോളവും മാസങ്ങളോളവും യുദ്ധം ചെയ്യാൻ കഴിയുമെന്ന് ആഹ്വാനം ചെയ്ത നൈം, ഇസ്രയേലിനുണ്ടാവുന്ന നഷ്ടങ്ങൾ ചുരുക്കാൻ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി. നസ്രല്ലയുടെയും മറ്റ് മുതിർന്ന ഹിസ്ബുള്ള നേതാക്കളുടെയും വധം സംഘടനയ്ക്ക് വലിയ വേദനയുണ്ടാക്കി. എന്നാൽ വിടവുകൾ നികത്തിയും ബദൽ നേതാക്കളെ നിയമിക്കുകയും ചെയ്ത് ഹിസ്ബുള്ളയെ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി നൈം ചൂണ്ടിക്കാട്ടി.
ഹസന്‍ നസ്രള്ള കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഹിസ്ബുള്ളയുടെ പുതിയ തലവനായി ഷെയ്ഖ് നൈം ഖാസിം എത്തുന്നത്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ഷൂറ കൗണ്‍സില്‍ ആണ് 71 കാരനായ നൈം ഖാസിമിനെ നേതാവായി തിരഞ്ഞെടുത്തത്. പിന്‍ഗാമിയായി പരിഗണിച്ചിരുന്ന ഹാഷിം സൈഫീദ്ദിനും ഇസ്രയേല്‍ ആക്രമണത്തില്‍ കൊലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് 30 വര്‍ഷം ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ച നൈം ഖസീം നേതൃസ്ഥാനത്തെത്തുന്നത്. ഹിസ്ബുള്ളയിലെ രണ്ടാം നിരയിലെ നേതാവാണ് ഖാസിം.
ഹിസ്ബുള്ളയുടെ തത്വങ്ങളും ലക്ഷ്യങ്ങളും ഖാസിം മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രസ്താവനയില്‍ ഹിസ്ബുള്ള വ്യക്തമാക്കുന്നു. 1953ല്‍ ബെയ്‌റൂട്ടിലാണ് ഖസീമിന്റെ ജനനം. 1991ലാണ് സംഘടനയുടെ ഡെപ്യൂട്ടി ചീഫായി ഖാസിമിനെ നിയമിക്കുന്നത്. 1992ല്‍ ഹിസ്ബുള്ളയുടെ ആദ്യ തെരഞ്ഞെടുപ്പ് കാലം മുതല്‍ ജനറല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയായിരുന്നു.