
വിവാഹ സല്‍ക്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം.
അതേസമയം മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് അധികാരമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
സല്‍കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഹൈക്കോടതിയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയുടെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേയെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്. പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ബാധ്യത പാലിക്കണം. ട്രാക്കുകളില്‍ മാലിന്യം തള്ളാന്‍ റെയില്‍വേ അനുവാദം നല്‍കരുതെന്ന് പറഞ്ഞ കോടതി മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേയോട് ആവശ്യപ്പെട്ടു.