ജയ്‌സൽമീർ ലക്ഷ്യം വെച്ചെത്തിയ പാകിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ സേന തടഞ്ഞതിന് പിന്നാലെയാണ് യോഗം
ഇന്ത്യ-പാക് അതിർത്തിയിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേർന്ന് രാജസ്ഥാൻ. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ ഓഫീസിൽ വെച്ചായിരുന്നു യോഗം. രാജസ്ഥാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഇന്റലിജൻസ് ഡയറക്ടർ ജനറൽ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ലോ ആൻഡ് ഓർഡർ ജനറൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതിർത്തി ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. മുഖ്യമന്ത്രി ഭജൻലാൽ ശർമയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ജയ്‌സൽമീർ ലക്ഷ്യം വെച്ചെത്തിയ പാകിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ സേന തടഞ്ഞതിന് പിന്നാലെയാണ് യോഗം. മിസൈലുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബിക്കാനീറിലും പഞ്ചാബിന്റെ ചില ഭാഗങ്ങളിലും, കിഷ്ത്വാർ, അഖ്നൂർ, സാംബ, ജമ്മു, അമൃത്സർ, ജലന്ധർ എന്നിവിടങ്ങളിൽ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരുടെയും അവധി റദ്ദാക്കി.
നേരത്തെ, ആഭ്യന്തരമന്ത്രി അമിത് ഷായും അതിർത്തി രക്ഷാ സേനയുടെ ഡയറക്ടർ ജനറൽമാരുമായി യോഗം ചേർന്നിരുന്നു. കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ഡയറക്ടർ ജനറലുമായും വിമാനത്താവള സുരക്ഷയെക്കുറിച്ച് അമിത് ഷാ ചർച്ച നടത്തി.
അതേസമയം പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുവിൽ പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം സൈറണുകൾ കേൾക്കുകയും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ജമ്മു ബ്ലാക്ക് ഔട്ടിലേക്ക് നീങ്ങിയത്.
അതിർത്തി മേഖലയിൽ സംഘർഷം വർധിച്ചുവരികയാണ്. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നേരത്തെയും സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. പാക് സേനയുടെ ഭാഗത്ത് നിന്നും കനത്ത ഷെല്ലിങ്ങ് നടക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.