
വയനാട് പുത്തുമല കാശ്മീർ ദ്വീപിലെ കുടുംബങ്ങൾക്ക് വീട് ഒരുങ്ങുന്നു. മഴപെയ്താൽ തീർത്തും ഒറ്റപ്പെട്ടുപോകുന്ന കശ്മീർ ദ്വീപിലെ രണ്ടു കുടുംബങ്ങളെ കുറിച്ച് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ നിലവിൽ വാടക വീടുകളിലാണ് കഴിയുന്നത്. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് നൽകിയത് പോലെ വീട്ടു വാടകയും, പുനഃരധിവാസവും കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. ന്യൂസ് മലയാളം വാർത്ത ശ്രദ്ധയിൽപ്പെട്ട വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ജില്ലാ കളക്ടർ ഡോ. മേഘശ്രീയുമായി കാശ്മീർ ദ്വീപിലെ കുടുംബങ്ങളുടെ പ്രശ്നം ചർച്ച ചെയ്തിരുന്നു. തുടർന്നാണ് വൈത്തിരി വില്ലേജ് ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.
റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ഇവർക്ക് വീടും സ്ഥലവും നൽകുന്നത് സംബന്ധിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് സംഷാദ് മരയ്ക്കാർ വ്യക്തമാക്കി. വാടക വീടുകളിൽ കഴിയുന്ന കുടുംബങ്ങളുടെ അഡ്വാൻസ് തുകയും, വീട് ലഭിക്കുന്നതുവരെയുള്ള മാസ വാടകയും കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് നൽകും.വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യ കിറ്റും, ഗൃഹോപകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. വീടുകളുടെ കാര്യത്തിൽ തീരുമാനം ഉണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്നു കുടുംബം പറയുന്നു. മൂപ്പയ്നാട് പഞ്ചായത്തിലെ നെടുങ്കരണയിലും, കല്പറ്റ മുണ്ടേരിയിലുമായാണ് കുടുംബങ്ങൾ നിലവിൽ താമസിക്കുന്നത്.