ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തീരുമാനിക്കേണ്ട കാര്യമാണ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമനിർമാണത്തിന് സർക്കാർ സമീപിച്ചാൽ നിയമസഭ മുന്നോട്ടുപോകുമെന്ന് സ്പീക്കർ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തീരുമാനിക്കേണ്ട കാര്യമാണ്. അതുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കേസെടുക്കാം എന്നത് കെ.എൻ. ബാലഗോപാലിന്റെ അഭിപ്രായമാണ്. ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി വിഷത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതിക്ക് കൈമാറുമെന്നാണ് വിഷയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. കോടതി എന്ത് നിർദ്ദേശം നൽകിയാലും നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
ALSO READ: താരാകാശത്തെ നിഗൂഢത രാഷ്ട്രീയ മണ്ഡലത്തിലേക്കും പടരുന്നു; മന്ത്രിസഭയെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഭിന്നിപ്പിക്കുന്നോ?
റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും ഹൈക്കോടതി തന്നെ പരിശോധിക്കട്ടെ. കേസെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞാല്‍ അപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം. പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഹർജിയിൽ വനിതാ കമ്മീഷനെയും കക്ഷി ചേർത്തിട്ടുണ്ട്.