IMPACT | മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി

വിഷയത്തെ പറ്റി വിശദമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്
IMPACT | മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി
Published on

കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികളിലെ നടുക്കുന്ന തൊഴിൽപീഡനത്തെ കുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് സര്‍ക്കാര്‍. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. മനുഷ്യത്വഹീനമായ വാർത്തയാണ് പുറത്തുവന്നത്. വിഷയത്തെ പറ്റി വിശദമായ അന്വേഷണം നടത്തുന്നതിനായി ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഓഫീസർ കമ്പനിയിൽ നേരിട്ടെത്തി ജീവനക്കാരുടെ മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചിയിലെ മാർക്കറ്റിങ് കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്ത് കൊടിയ ചൂഷണത്തിനും ക്രൂരമായ പീഡനമുറകൾക്കും യുവതി- യുവാക്കളെ ഇരയാക്കുന്നതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. തുച്ഛമായ ശമ്പളം നൽകിയാണ് 12 മണിക്കൂർ വരെ അടിമപ്പണിയെടുപ്പിക്കുന്നത്. കൊച്ചിയിലെ ജിപിഎൽ (ജർമൻ ഫിസിക്കൽ ലബോറട്ടറി), എച്ച്പിഎൽ (ഹിന്ദുസ്ഥാൻ പവർ ലിങ്ക്) എന്നീ സ്ഥാപനങ്ങളിലാണ് വൻ ചൂഷണം നടക്കുന്നത്. വിൽപ്പന കുറഞ്ഞാൽ തല്ലും അവഹേളനവും, പട്ടിയെ പോലെ കഴുത്തിൽ തുടലിട്ട് വലിച്ചിഴയ്ക്കുകയും, നിലം നക്കിപ്പിക്കുകയും ചെയ്തെന്നും പലർക്കും അടിയേറ്റ് വായിൽ നിന്ന് ചോര വന്നെന്നും തൊഴിലാളികൾ പറയുന്നുണ്ട്.

കാലത്ത് അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഏഴ് മണിക്കകം സർക്കിളിൽ എത്തണം. പിന്നെ വിചാരണ ആണ്, നിബന്ധനകൾ ഏറെയുണ്ട്. അസഭ്യം പറഞ്ഞും, കണ്ട് നിൽക്കാൻ സാധിക്കാത്ത തരത്തിലുള്ള ശിക്ഷകൾ നൽകിയും ആണ് ഇവരെ തൊഴിൽ ചൂഷണത്തിന് വിധേയരാക്കുന്നത്. ബിസ്കറ്റ് വെള്ളത്തിൽ മുക്കി തറയിലിട്ട് അത് നക്കിക്കുക, നിലത്തിട്ട കോയിൻ നക്കിക്കൊണ്ട് മുട്ടിൽ ഇഴയിക്കുക, ചീഞ്ഞ പഴത്തിൽ തുപ്പി അത് നക്കിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന ശിക്ഷകളാണ് വിദ്യാ‍ർഥികൾക്ക് നൽകുകയെന്ന് ചൂഷണത്തിന് ഇരയായവ‍ർ പറയുന്നു. അ‍ർധന​ഗ്നരാക്കി നി‍ർത്തി മർദ്ദിച്ചും, തെറിവിളിച്ചും ചൂഷണം തുടരും. എന്നാൽ, പുറത്തുപറയാൻ പേടിച്ചിരുന്നത് മേലുദ്യോ​ഗസ്ഥരുടെ സ്വാധീനത്തെ ഭയന്നാണെന്ന് ഇരകളായ യുവാക്കൾ പറയുന്നു.

എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി നമ്മുടെ വീട്ടുവാതിലിൽ വന്ന് മുട്ടുന്ന, പഠനത്തിൻ്റെ ഭാഗമായ പ്രൊജക്ടാണ്, ഒരു പ്രൊഡക്ട് വാങ്ങുമോ എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്ന ഈ കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്. സെയിലിനിടയിൽ ഓരോ മണിക്കൂർ ഇടവിട്ട് മാനേജരെ വിളിക്കണം. ടാ‍ർ​ഗറ്റ് നേടിയില്ലെങ്കിൽ എല്ലാ ചീത്തവിളികളും അസഭ്യവ‍ർഷവും കേൾക്കേണ്ടി വരും. പേഴ്സണൽ ഫോൺ പോലും ഉപയോ​ഗിക്കാൻ സാധിക്കില്ല. എപ്പോഴെങ്കിലും വീട്ടിലേക്ക് വിളിക്കാൻ അവസരം ലഭിച്ചാൽ തന്നെ ആരോടാണ് സംസാരിക്കുന്നത്, എന്താണ് സംസാരിക്കുന്നത് എന്ന് നിരീക്ഷിക്കാൻ ആളുകളുണ്ടാകും. സാധനം വിറ്റാൽ മാത്രം അന്നത്തെ ദിവസം ഭക്ഷണം കഴിക്കാം, ഇല്ലെങ്കിൽ പട്ടിണി. വെയിലും മഴയും വക വയ്ക്കാതെ ഈ നടത്തം തന്നെ. വൈകീട്ട് 7.45 ആകുമ്പോഴേക്കും താമസസ്ഥലം കൂടിയായ ഓഫീസിൽ എത്തണം. സൗജന്യ ഭക്ഷണം ആയ ചോറും മുളകും ഉപ്പും കൂട്ടി കഴിക്കാം. കൃത്യം 10 മണിക്ക് തന്നെ ഉറങ്ങണം ഇല്ലെങ്കിൽ തല്ലി ഉറക്കും.

800 ഏജൻ്റുമാരെയാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്, ജർമൻ ഫിസിക്കൽ ലബോറട്ടറി എന്നീ കമ്പനി കേരളമാകെ നിയോഗിച്ചിട്ടുള്ളതെന്നാണ് പ്രൊപ്പറൈറ്റർ ജോയ് ജോസഫ് പറയുന്നത്. കമ്പനിയുടെ വാർഷിക ടേണോവർ 65 കോടിയാണത്രേ. 1.28 കോടി രൂപ പരസ്യത്തിനായി ചെലവഴിക്കുന്നുവെന്നും ജോയ് ജോസഫ് പറയുന്നു. കൊച്ചി കലൂർ കേന്ദ്രമാക്കി സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തിലാണ് ഓഫീസ് പ്രവർത്തനം. പത്രപരസ്യം കണ്ട് ചെല്ലുന്ന കുട്ടികൾക്ക് ഇന്റർവ്യൂ എടുക്കുന്ന അന്ന് തന്നെ ജോലി ലഭിക്കും. താലൂക്ക് അടിസ്ഥാനത്തിലാണ് നിയമനം. 10,000 രൂപയാണ് ആദ്യ മാസങ്ങളിൽ ഇൻസെൻ്റീവ് ആയി ലഭിക്കുകയെന്നാണ് ഉദ്യോഗാർഥികളോട് പറയുക. എന്നാൽ ഹിന്ദുസ്ഥാൻ പവർ ലിങ്ക് എന്ന കമ്പനിയുടെ പ്രൊപ്പറൈറ്റർ മാത്രമാണ് താൻ എന്ന് ജോയ് ജോസഫ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com