
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ ഇന്ത്യയുടെ സർഫറാസ് ഖാന് സെഞ്ചുറി. ഇന്ത്യൻ ജഴ്സിയിൽ താരത്തിൻ്റെ കരിയറിലെ ആദ്യ അന്താരാഷ്‌ട്ര സെഞ്ചുറിയാണിത് എന്ന സവിശേഷത കൂടിയുണ്ട്. 152 പന്തിൽ നിന്ന് പുറത്താകാതെ 124 റൺസുമായി താരം ബാറ്റിങ് തുടരുകയാണ്. നിലവിൽ ന്യൂസിലൻഡിനേക്കാൾ 12 റൺസിന് മാത്രം പിറകിലാണ് ഇന്ത്യ. 71 ഓവറിൽ 344-3 എന്ന നിലയിൽ ഇന്ത്യ ബാറ്റിങ് തുടരവെ മഴ മൂലം കളി നിർത്തിവെച്ചിരിക്കുകയാണ്.
സർഫറാസ് ഖാനും റിഷഭ് പന്തുമാണ് (52) ക്രീസിൽ. ഏകദിന ശൈലയിയിലാണ് ഇന്ത്യൻ താരങ്ങൾ ബാറ്റുവീശുന്നത്. ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സർഫറാസിൻ്റെ തകർപ്പൻ സെഞ്ചുറി നേട്ടം. 110 പന്തുകളിൽ നിന്ന് സെഞ്ചുറി തികച്ച സർഫറാസിന്റെ ഇന്നിങ്‌സിൽ 16 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടും. 80ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായാണ് മധ്യനിര താരത്തിൻ്റെ ബാറ്റിങ്.
ആദ്യ ഇന്നിങ്‌സിൽ 46 റൺസിന് തകർന്നെങ്കിലും ഗംഭീര തിരിച്ചുവരവാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണാനാകുന്നത്. ഇന്ത്യൻ നിരയിൽ നാല് പേർ ഫിഫ്റ്റിയും ഒരാൾ സെഞ്ചുറിയും നേടി ഉജ്വലമായ പോരാട്ടവീര്യമാണ് പ്രദർശിപ്പിക്കുന്നത്.
കാൽമുട്ടിന് പരിക്കേറ്റ റിഷഭ് പന്ത് ഒരു ദിവസത്തെ പൂർണ വിശ്രമത്തിന് ശേഷം തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്. മൂന്നാംദിനം അവസാന പന്തിൽ വിരാട് കോഹ്‌ലി (102 പന്തിൽ 70) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.