അനധികൃത കുടിയേറ്റത്തിന് ഇന്ത്യ എതിരാണെന്ന് പറഞ്ഞ ജയ്സ്വാൾ, അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടതാണെന്നും സൂചിപ്പിച്ചു
അനധികൃത കുടിയേറ്റത്തിനെതിരായ നിലപാട് ആവർത്തിച്ച് ഇന്ത്യ. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ടന്നും ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ തിരിച്ചെത്തിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയിലെ ഇന്ത്യൻ പൗരൻമാരെ മാത്രമല്ല, ലോകത്തെവിടെയുമുള്ള ഇന്ത്യക്കാർ മതിയായ രേഖകളില്ലാതെ താമസിക്കുന്നതിന്‍റെ പേരിൽ പുറത്താക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, അവരെ ഉറപ്പായും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
ALSO READ: പ്രസിഡൻ്റായി ചുമതലയേറ്റതോടെ കടുത്ത തീരുമാനങ്ങളുമായി ട്രംപ്; ആശങ്കയോടെ ഇന്ത്യൻ സമൂഹവും
ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ആരെയും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. അനധികൃത കുടിയേറ്റത്തിന് ഇന്ത്യ എതിരാണെന്ന് പറഞ്ഞ ജയ്സ്വാൾ, അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടതാണെന്നും സൂചിപ്പിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് പദത്തിലേക്കു ഡോണൾഡ് ട്രംപ് തിരിച്ചെത്തിയതിനു പിന്നാലെ കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്താനുള്ള നടപടികളാണ് മുൻപന്തിയിൽ. ട്രംപിൻ്റെ ഉത്തരവുകൾ ഇന്ത്യൻ അമേരിക്കൻ ജനതയെയും സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി സഹകരിക്കാമെന്നാണ് ഇന്ത്യൻ നിലപാട്. യുഎസിൽ താമസിക്കുന്ന അനധികൃത പൗരന്മാരെ കണ്ടെത്താനും തിരിച്ചയക്കാനുമുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.