
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഇരട്ടിയാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സർക്കാർ നടത്തിയ ഘടനാപരമായ പരിഷ്കാരങ്ങളുടെ ഫലമായി വരും വർഷങ്ങളിൽ സാധാരണക്കാരൻ്റെ ജീവിത നിലവാരം കുത്തനെ ഉയരുമെന്നും ധനമന്ത്രി പറഞ്ഞു. കൗടില്യ ഇക്കണോമിക് കോൺക്ലേവിൻ്റെ മൂന്നാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു ധനമന്ത്രി.
കഴിഞ്ഞ വർഷങ്ങളിലെ ഇന്ത്യയുടെ നിർണായക സാമ്പത്തിക പ്രകടനം അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ പത്തിൽ നിന്നും അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഉയർത്തുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അന്താരാഷ്ട്ര മോണിറ്ററിങ് ഫണ്ടിന്റെ പ്രവചനമനുസരിച്ച് പ്രതിശീർഷ വരുമാനം 2,730 ഡോളറിലെത്താൻ രാജ്യം 75 വർഷമെടുത്തു. ഇതിൽ 2,000 ഡോളർ കൂടി ചേർക്കാൻ അഞ്ച് വർഷം മാത്രമേ എടുക്കുകയുള്ളു. സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ ഗണ്യമായ മാറ്റമുണ്ടാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നത്. കൊവിഡ് ആഘാതം സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറി തുടങ്ങി. കഴിഞ്ഞ 10 വർഷത്തെ സാമ്പത്തികവും ഘടനാപരവുമായ പരിഷ്കാരങ്ങളുടെ ഫലങ്ങൾ വരും വർഷങ്ങളിൽ കാണാൻ കഴിയുന്നത് കൊണ്ടുതന്നെ ഈ പരിഷ്‌കാരങ്ങൾ വരും വർഷങ്ങളിലും തുടരുമെന്നും അവർ പറഞ്ഞു. 2047 ഓടെ, ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 100 വർഷത്തെ അടയാളപ്പെടുത്തുമ്പോൾ, വികസിത രാജ്യങ്ങൾക്ക് സമാനമായ പ്രധാന സവിശേഷതകൾ രാജ്യത്തിനും ഉണ്ടായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.