വികാഷും നിഖിലും തമ്മിലുള്ള ആശയവിനിമയ രേഖകളാണ് ഇവർക്കെതിരെയുള്ള പ്രധാന തെളിവ്
ഖലിസ്ഥാന്‍വാദി ഗുർപത്വന്ത് പന്നുനിനെതിരെയുണ്ടായ വധശ്രമത്തിനു പിന്നില്‍ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങുമായി (റോ) ബന്ധമുള്ള മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഓഫീസർ വികാഷ് യാദവ് ആണെന്ന് യുഎസ്. യുഎസ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരത്വമുള്ള പന്നുന്‍ നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനുമാണ്. പന്നുന്‍ വധക്കേസില്‍ ഇതുവരെ വികാഷിന്‍റെ പേര് പ്രത്യക്ഷത്തില്‍ ഉപയോഗിച്ചിരുന്നില്ല. കോടതി രേഖകളില്‍ സിസി-1 എന്നാണ് വികാഷിനെ വിശേഷിപ്പിച്ചിരുന്നത്.
നിലവില്‍ ഇന്ത്യയിലുള്ള വികാഷ് യാദവിന്‍റെ പേരില്‍ ന്യൂയോർക്ക് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. പന്നുനിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ വികാഷിനെ കൈമാറണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടേക്കാം. കേസിലെ മറ്റൊരു പ്രതിയായ നിഖില്‍ ഗുപ്തയെ കഴിഞ്ഞ ജൂണില്‍ ചെക്കിയയില്‍ നിന്നും യുഎസിലേക്ക് കൈമാറ്റം ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ 40 വർഷം വരെ തടവുശിക്ഷയാകും വികാഷിനും നിഖിലിനും ലഭിക്കുക. കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍.
ഗൂഢാലോചനയില്‍ പങ്കാളിയായ മൂന്നാമത്തെ ആള്‍ ഒരു 'ഹിറ്റ്മാൻ' (വാടകക്കൊലയാളി) ആയിരുന്നു . വികാഷിൻ്റെ നിർദേശപ്രകാരം നിഖില്‍ ഇയാളുമായി ബന്ധപ്പെടുകയായിരുന്നു എന്നാണ് യുഎസിന്‍റെ ആരോപണം. എന്നാല്‍ കൊലപാതകം നടത്താനായി ഇവർ ബന്ധപ്പെട്ട 'വാടകക്കൊലയാളി' ഒരു യുഎസ് രഹസ്യ ഫെഡറൽ ഏജൻ്റായിരുന്നു. ഇതാണ് വികാഷിനും നിഖിലിനും വിനയായത്.
വികാഷും നിഖിലും തമ്മിലുള്ള ആശയവിനിമയ രേഖകളാണ് ഇവർക്കെതിരെയുള്ള പ്രധാന തെളിവ്. ഈ രേഖകള്‍ പ്രകാരം, വികാഷ് നിഖിലിനോട് ഗുർപത്വന്ത് പന്നുനിനെ കൊലപ്പെടുത്താന്‍ പദ്ധതി ആവിഷ്കരിക്കാന്‍ പറയുന്നു. ഇതിനു പ്രത്യുപകാരമായി തന്‍റെ പേരില്‍ ഗുജറാത്തിലുള്ള കേസുകള്‍ റദ്ദാക്കണമെന്ന് നിഖില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചതോടെയാണ് കാര്യങ്ങള്‍ ചലിച്ചു തുടങ്ങിയത്. നിഖിലും വികാഷും വാടകക്കൊലയാളിയെ കണ്ടെത്തി 100,000 ഡോളറിനു പന്നുനിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നു. ഇതിനായി 15,000 ഡോളർ മുന്‍കൂർ തുകയും നല്‍കി. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുന്നതിനു മുന്‍പാണ് ഈ തുക കൈമാറ്റം. മാത്രമല്ല, ഈ സംഭവത്തന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് കാനഡയില്‍ ഖലിസ്ഥാന്‍വാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്.
നിജ്ജാറിന്‍റെ കൊലപാതകത്തില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് വികാഷിന്‍റെ കേസ് വീണ്ടും ഉയർന്നു വന്നത്. ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആരോപണവിധേയനായ ഹൈക്കമ്മീഷണർ അടക്കം ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കി. മറുപടിയായി ഇന്ത്യയും ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ രാജ്യത്തുനിന്നും പുറത്താക്കി.
Also Read: "ഗാസയിലെ യുദ്ധം നിർത്താം, പക്ഷേ..."; ഹമാസിന് മുന്നിൽ ഉപാധികൾ വെച്ച് നെതന്യാഹു
കഴിഞ്ഞ വർഷം നവംബറില്‍ വികാഷിനും നിഖിലിനുമെതിരെ യുഎസ് കേസെടുത്തതോടെ വലിയ തോതിലുള്ള വിവാദങ്ങളാണ് ആരംഭിച്ചത്. നിഖില്‍, വികാഷുമായി നടത്തിയ ആശയവിനിമയങ്ങളില്‍ നിന്ന് ഇവർക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും ആയുധക്കടത്തുമായും ബന്ധമുള്ളതായി കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രം സമർപ്പിച്ചയുടൻ ഇന്ത്യ പ്രതികരിച്ചു. വിദേശ മണ്ണിൽ ഒരു അമേരിക്കൻ പൗരനെ കൊല്ലാനുള്ള ഒരു തരത്തിലുള്ള ശ്രമത്തിനും തുനിഞ്ഞിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. വിഷയത്തില്‍ ഡിസംബറിലാണ് മോദി ആദ്യ പരസ്യ പ്രസ്താവന നടത്തിയത്. യുഎസ് ഇന്നയിച്ച ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും എന്നാല്‍ ഇത്തരം 'ചില സംഭവങ്ങൾക്ക്' ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നശിപ്പിക്കാന്‍ കഴിയില്ലെന്നും മോദി ഉറപ്പിച്ചു പറഞ്ഞു.
എന്നാല്‍, പന്നുന്‍ സമർപ്പിച്ച വധശ്രമ കേസില്‍ യുഎസ് കോടതി സമന്‍സ് പുറപ്പെടുവിച്ചു. 'സമൻസിനോട്' ഇന്ത്യൻ സർക്കാർ ശക്തമായാണ് പ്രതികരിച്ചത്. വികാഷ് യാദവ്, നിഖില്‍ ഗുപ്ത, ഇന്ത്യാ ഗവൺമെൻ്റ് എന്നിവരെ കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ മുൻ മേധാവി സാമന്ത് ഗോയൽ എന്നിവരുടെയും പേരിലായിരുന്നു സമന്‍സ്. സമൻസ് പൂർണമായും അനാവശ്യമാണെന്ന് ഇന്ത്യ ആരോപിച്ചു.