
നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ടതിനെത്തുടർന്ന് മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് ജീവനൊടുക്കിയത്. രാവിലെ പത്ത് മണിയോടെയാണ് ഷഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പീഡനം മൂലമാണ് ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം. ബന്ധുക്കളുടെ പരാതിയിൽ വാഹിദിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നിറത്തിന്റെ പേരിൽ ഷഹാനയെ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുബത്തിന്റെ ആരോപണം. നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിലും വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചിരുന്നതായും കുടുംബം പറയുന്നു. 2024 മെയ് 27 ന് ആയിരുന്നു അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടെയും വിവാഹം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)