
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർ പൂരത്തിനിടെ ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന സിപിഐയുടെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. പരാതിയിൽ തൃശൂർ എസ്പി സലീഷ് എൻ ശങ്കറാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് സിപിഐ പരാതി നൽകിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനയായ സേവാഭാരതിയുടെ ആംബുലൻസാണ് കേന്ദ്രമന്ത്രി ഉപയോഗിച്ചത്.
തൃശൂർ പൂരം കലങ്ങിയതോടെ തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് കേന്ദ്രമന്ത്രി എത്തിയത് സേവാഭാരതിയുടെ ആംബുലൻസിലായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അന്ന് പുറത്തു വന്നിരുന്നു. പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് പൂരം വേദിയിലെത്താൻ രോഗികൾ മാത്രം ഉപയോഗിക്കേണ്ട ആംബുലൻസ് നിയമവിരുദ്ധമായി സുരേഷ് ഗോപി ഉപയോഗിച്ചെന്നാണ് സിപിഐയുടെ പരാതി. തൃശൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ. പി. സുമേഷ് ആണ് പരാതിക്കാരൻ.
ALSO READ: കള്ളനെ പിടിക്കാൻ മറ്റൊരു കള്ളൻ; പൂരം കലക്കൽ വിവാദത്തിലെ അന്വേഷണത്തിനെതിരെ സുരേഷ് ഗോപി
അതേസമയം നാടിൻറെ ഉത്സവം ഭംഗിയാക്കി കൊണ്ട് പോകുന്നതിനുള്ള ഉത്തരവാദിത്തം എല്ലാവർക്കും ഉള്ളതാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തൃശൂർ പൂരം തൃശൂരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പെരുമയല്ല. അത്തരമൊരു പൂരമാണ് തെരഞ്ഞെടുപ്പ് വേളയിൽ അലങ്കോലമായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃശൂർ പൂരം അട്ടിമറി സംബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ ഗൂഢാലോചനയാണ് അതിനു പിന്നിലുള്ളത്. പൂരത്തിനു മൂന്നുദിവസം മുൻപ് തൃശൂരിൽ പൊലീസ് ഒരു യോഗം ചേർന്നു. ആ യോഗം നിയന്ത്രിച്ചത് എഡിജിപി അജിത് കുമാറാണ്. കമ്മീഷണർ അശോകൻ അവതരിപ്പിച്ച പ്ലാൻ നടപ്പാക്കേണ്ടതില്ല എന്ന് യോഗത്തിൽ അജിത്ത് പറഞ്ഞുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.