
ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് ഇറാന് അറിവുണ്ടായിരുന്നില്ലെന്ന് ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥനും മുൻ വിദേശകാര്യമന്ത്രിയുമായ മൊഹമ്മദ് ജവാദ് സരീഫ്. ആക്രമണം അമേരിക്കയുമായി നടക്കാനിരുന്ന ചർച്ച അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹമാസിനെയോ ഹെസ്ബുള്ളയെയോ തകർത്തു എന്നതിന്റെ പേരിലോ ഇറാന്റെ ചിറകരിഞ്ഞു എന്ന് പറഞ്ഞോ ആരും സന്തോഷിക്കേണ്ടതില്ലെന്നും ജവാദ് സരീഫ് പറഞ്ഞു. സ്വിറ്റ്സർലാൻഡിലെ ഡാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹമാസ് അവരുടെ ഇഷ്ടത്തിന് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. അവർ ആരുടെയും ഉത്തരവുകൾ നടപ്പാക്കാറില്ല. ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് ഇറാന് അറിവുണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ ഒക്ടോബർ 9 ന് അമേരിക്കയുമായുള്ള ആണവ കരാർ പുതുക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തോടെ ഈ പദ്ധതി തകർന്നതായും ഇറാൻ മുൻ വിദേശകാര്യമന്ത്രിയും നിലവിൽ നയതന്ത്രകാര്യ വൈസ് പ്രസിഡന്റുമായ മൊഹമ്മദ് ജവാദ് സരീഫ് സ്വിറ്റ്സർലാൻഡിലെ ഡാവോസിൽ ലോക സാമ്പത്തിക ഫോറം വേദിയിൽ പറഞ്ഞു
അതേസമയം ഹമാസിനെയും ഹെസ്ബൊള്ളയെയും പാലസ്തീനിയൻ പ്രതിരോധത്തെയും തകർത്തു എന്നോ ഇറാന്‍റെ കൈകകളരിഞ്ഞു എന്നോ പറഞ്ഞ് ആരും സന്തോഷിക്കേണ്ടതില്ല കാരണം അധിനിവേശവും അടിച്ചമർത്തലും ശക്തമാകുമ്പോൾ പ്രതിരോധവും ശക്തമാകുമെന്ന് സരീഫ് പറഞ്ഞു.
ലോക സാമ്പത്തിക ഫോറത്തിന്‍റെ 55 ആം ഉച്ചകോടിയാണ് ഡാവോസിൽ നടക്കുന്നത്. രാഷ്ട്രീയം, വ്യവസായം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്നുള്ള മൂവായിരത്തോളം നേതാക്കളാണ് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നത്.