അനിശ്ചിതത്വം ഒഴിയുന്നു; സ്പേസ് ഡോക്കിങ് അവസാനഘട്ടത്തിലെന്ന് ഐഎസ്ആര്‍ഒ

ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 15 മീറ്ററായി കുറച്ചെന്നും, പിന്നീട് മൂന്ന് മീറ്ററായി കുറച്ച് കൊണ്ട് ട്രയൽ നടത്തിയെന്നും ഐഎസ്ആർഒ അറിയിച്ചു
അനിശ്ചിതത്വം ഒഴിയുന്നു; സ്പേസ് ഡോക്കിങ് അവസാനഘട്ടത്തിലെന്ന് ഐഎസ്ആര്‍ഒ
Published on

ഇന്ത്യയുടേയും ഐഎസ്ആര്‍ഒയുടെയും അഭിമാന ദൗത്യമായ സ്പെയ്സ് ഡോക്കിങ് അവസാനഘട്ടത്തിലെന്ന് ഐഎസ്ആർഒ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 15 മീറ്ററായി കുറച്ചെന്നും, പിന്നീട് മൂന്ന് മീറ്ററായി കുറച്ച് കൊണ്ട് ട്രയൽ നടത്തിയെന്നും ഐഎസ്ആർഒ അറിയിച്ചു. PSLV- സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം. ഡിസംബർ 30നായിരുന്നു സ്പേഡെക്സ് വിക്ഷേപിച്ചത്. എസ് ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രങ്ങളെയാണ് ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.



ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച്, ദിവസങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 20 കിലോമീറ്ററോളം ആകും. പിന്നീട് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കും.ഇതാണ്  ഡോക്കിങ് (Docking) പ്രക്രിയ. ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ് (UnDocking). ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.




അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ഡോക്കിങ്, അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും.



ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം ഐഎസ്ആർഒ മാറ്റിവച്ചിരുന്നു. ഉപഗ്രഹങ്ങളുടെ വേഗം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായായിരുന്നു തീരുമാനം. ഡോക്കിങ് വഴി കൂട്ടിയോജിപ്പിക്കേണ്ട ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ചുകൊണ്ടുവരുന്നതിൻ്റെ വേഗത കൂടിയിരുന്നു. ഇതിനെ തുടർന്നാണ് ദൗത്യം മാറ്റിവെക്കേണ്ടി വന്നത്. എന്നാൽ ഡോക്ക് ചെയ്യാൻ ശ്രമിച്ച ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഡോക്കിങ് നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com