മസൂദ് അസ്ഹറിന്റെ സഹോദരനായ കൊടും ഭീകരൻ റൗഫ് അസ്ഹറാണ് കൊല്ലപ്പെട്ടത്
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡർ കൊല്ലപ്പെട്ടു. മസൂദ് അസ്ഹറിന്റെ സഹോദരനായ കൊടും ഭീകരൻ അബ്ദുൾ
റൗഫ് അസ്ഹറാണ് കൊല്ലപ്പെട്ടത്. ബഹവൽപുരിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് റൗഫ് കൊല്ലപ്പെട്ടത്. 2007 മുതൽ ജെയ്ഷെ മുഹമ്മദിന്റെ സുപ്രീം കമാൻഡർ ആണ് റൗഫ് അസ്ഹർ. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരന്‍ കൂടിയായിരുന്നു റൗഫ്. അന്ന് മസൂദ് അസ്ഹറിനെ വിട്ടു നല്കണമെന്നാവശ്യപ്പെട്ടായിരുന്നു വിമാന റാഞ്ചൽ.
ആക്രമണത്തിൽ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് മസൂദ് അസ്ഹർ തന്നെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മൂത്ത സഹോദരിയും ഭർത്താവും കുട്ടികളുമടക്കം കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടുവെന്ന് മസൂദ് അസ്ഹർ പ്രസ്താവനയിലൂടെ പറഞ്ഞത്. മരണത്തിലേക്കുള്ള ഭാഗ്യവണ്ടിയിൽ തനിക്ക് ഇക്കുറി അവസരം ലഭിച്ചില്ല. പ്രിയപ്പെട്ടവരുടെ മരണത്തിൽ കുറ്റബോധമോ നിരാശയോ ഇല്ല. ദയയില്ലാത്ത രീതിയിൽ ഇന്ത്യൻ നടപടിക്ക് തിരിച്ചടി നൽകുമെന്നും അസ്ഹർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് അറിയിച്ചിരുന്നു. പാകിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. "സിന്ദൂർ ഒരു തുടർച്ചയായ ഓപ്പറേഷനാണ്. എന്നാൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പക്ഷെ പാകിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കും". എല്ലാ വിശദാംശങ്ങളും പങ്കിടാൻ ഈ ഘട്ടത്തിൽ സർക്കാരിന് കഴിയില്ലെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. സര്‍ക്കാരിന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രതിപക്ഷം ഒന്നടങ്കം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.