അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരായ ആരോപണത്തിൽ കെപിസിസി ഉചിതമായ നടപടി എടുക്കുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. റിപ്പോർട്ടിലെ വേട്ടക്കാർ ആരാണെന്ന് പുറത്ത് വരണം. വാതിൽ മുട്ടിയവരുടെ എണ്ണം പുറത്തുവിടുന്നതിനേക്കാൻ മുട്ടാത്തവരുടെ പേരുകൾ പുറത്തുവിടുന്നതാണ് നല്ലതെന്നും മുരളീധരൻ പരിഹസിച്ചു.
രാഷ്ട്രീയം നോക്കാതെ നടപടി വേണം. കോൺക്ലേവ് നടത്തേണ്ട ആവശ്യമില്ല. സിനിമയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്നും മുരളീധരൻ പറഞ്ഞു. സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും, മുകേഷ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരായ ആരോപണത്തിൽ കെപിസിസി ഉചിതമായ നടപടി എടുക്കുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ALSO READ: മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ അടക്കം ഏഴ് പേര്‍ക്കെതിരെ മിനു മുനീര്‍ ഇന്ന് പരാതി നല്‍കും
നടി മിനു മുനീർ ആണ് അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെ ആരോപണവുമായി വന്നത്. ആരോപണവിധേയരുടെ ചിത്രങ്ങള്‍ സഹിതമാണ് മിനു മുനീര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. അനുഭവിച്ച പ്രയാസങ്ങള്‍ക്ക് നീതി വേണം. ഇവരുടെ മോശം പ്രവര്‍ത്തികള്‍ക്കെതിരെ തക്കതായ നടപടി എടുക്കണമെന്നും മിനു മുനീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയില്‍ വഴി പരാതി നൽകുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.