
കഞ്ചിക്കോട്ടെ മദ്യ നിർമാണശാലയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി മദ്യമാഫിയയ്ക്ക് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു. മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന വാദം മടിയിൽ കനമുള്ളതുകൊണ്ടാണ്. മുഖ്യമന്ത്രിയും മന്ത്രി എം.ബി. രാജേഷും പറയുന്നത് സിപിഐക്ക് പോലും മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് സർക്കാർ മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഒരു ഉളുപ്പുമില്ലാതെയാണ് പിപിഇ കിറ്റ് അഴിമതിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. ലോകം മുഴുവൻ വിറങ്ങലിച്ച് നിന്നപ്പോൾ അത് മുതലാക്കി തട്ടിപ്പ് നടത്തിയ പിണറായി വിജയനും സംഘത്തിനും കാട്ടുപോത്തിനേക്കാൾ വലിയ തൊലിക്കട്ടിയാണുള്ളത്. സംസ്ഥാനത്തെ ആരോഗ്യ മേഖല ഇത്രയും അധഃപതിച്ച സമയം വേറെ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, പാലക്കാട് ബ്രൂവറി വിവാദം മുഖ്യമന്ത്രി പാടെ തള്ളി. മദ്യ നിർമാണ പ്ലാൻ്റിന് അനുമതി നൽകുന്നത് സർക്കാരിൻ്റെ വിവേചനാധികാരമാണ്. വ്യവസായത്തിന് വെള്ളം നൽകുന്നത് മഹാപാപമല്ല. അഴിമതിയുടെ പാപഭാരം സർക്കാരിന് മേൽ കെട്ടിവയ്ക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.