
കർഷക സമരത്തെ തുടർന്ന് റദ്ദാക്കിയ മൂന്ന് കർഷക നിയമങ്ങളും തിരികെ വരണമെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഈ പ്രസ്താവന വിവാദമാകുമെന്ന് അറിയാമെന്നും, കർഷകർ തന്നെ ഇടപെട്ട് മൂന്ന് നിയമങ്ങളും തിരികെ കൊണ്ടുവരണമെന്നും കങ്കണ റണാവത്ത് പറഞ്ഞു. ഹിമാചൽ പ്രദേശിലെ സ്വന്തം മണ്ഡലമായ മാണ്ഡിയിലെ പൊതു പരിപാടിക്കിടെയായിരുന്നു കങ്കണയുടെ വിവാദ പരാമർശം.
"കർഷകനിയമങ്ങൾ കർഷകർക്ക് ഏറെ ഉപയോഗപ്രദമാകുന്നതായിരുന്നു, എന്നാൽ ചില സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധിച്ചത് കൊണ്ടാണ് നിയമം പിൻവലിച്ചത്. കർഷകർ രാജ്യവികസനത്തിൻ്റെ പ്രധാന ഭാഗമാണ്. അതിനാൽ, അവരുടെ നന്മയ്ക്കായി കർഷകർ തന്നെ നിയമം തിരികെ കൊണ്ടുവരുന്നതിനായി ആവശ്യപ്പെടണം," കങ്കണ പറഞ്ഞു.
എന്നാൽ, കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് ആഞ്ഞടിച്ചു. കർഷക നിയമങ്ങൾ ഒരിക്കലും നടപ്പിലാക്കാൻ സമ്മതിക്കില്ല. 750ഓളം കർഷകരാണ് നിയമത്തിനെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായത്. ആ നിയമങ്ങൾ തിരികെ കൊണ്ടുവരാൻ പലരും ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് ഒരിക്കലും നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ പറഞ്ഞു.
കർഷകനിയമങ്ങൾക്കെതിരെ നേരത്തെയും കങ്കണയുടെ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്. കർഷക സമരങ്ങൾ ഇന്ത്യയിൽ ബംഗ്ലാദേശിന് സമാനമായ സാഹചര്യം സൃഷ്ടിച്ചുവെന്ന കങ്കണയുടെ പരാമർശം നേരത്തെ ഏറെ ചർച്ചയായിരുന്നു.