
കരുളായി ചോലനായ്ക്കർ യുവതിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. യുവതിയുടെ മരണം കൊലപാതകമാണെന്ന ശബ്ദ സന്ദേശമാണ് സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, ശബ്ദ സന്ദേശം വ്യാജമെന്നാണ് പൊലീസിന്‍റെ നിഗമനം.
നവംബർ 30ന് വൈകിട്ടാണ് മാത്തി മരിച്ചത്. പിറ്റേന്ന് സംസ്കാരവും നടത്തി. 15 കിമീ ദൂരം നടന്ന് മാത്രം എത്താൻ കഴിയുന്ന ചെങ്കുത്തായ കുപ്പമലയിലാണ് മാത്തിയുടെ കുടുംബത്തിന്‍റെ താമസം. അന്വേഷണസംഘം വനത്തിലെത്തി ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. മാത്തി മരിച്ചത് പാറയിൽ നിന്ന് കാലുതെന്നി വീണിട്ടാണെന്നാണ് സഹോദരന്‍റെ മൊഴി. വിശദമായ അന്വേഷത്തിനായി പോസ്റ്റ്‌മോർട്ടം നടത്താനാണ് പൊലീസ് നീക്കം.