സ്വർണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം; കാസർഗോഡ് വ്യവസായിയുടെ മരണം കൊലപാതകം, മന്ത്രവാദിനി അടക്കം നാല് പേർ അറസ്റ്റില്‍

2023 ഏപ്രിലിൽ ആണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സ്വർണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം; കാസർഗോഡ്  വ്യവസായിയുടെ മരണം കൊലപാതകം, മന്ത്രവാദിനി അടക്കം നാല് പേർ അറസ്റ്റില്‍
Published on

കാസർഗോഡ് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.  സ്വർണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വ്യവസായിയില്‍ നിന്നും വലിയ തോതില്‍ സ്വർണവും പണവും സംഘം തട്ടിയതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

സ്വർണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞു ഗഫൂറിന്‍റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തി 596 പവൻ തട്ടിയെടുക്കുകയായിരുന്നു. ഈ സ്വർണം തിരികെ നൽകേണ്ടി വരുമെന്ന് കരുതിയാണ് കൊല നടത്തിയത്. കേസില്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38) രണ്ടാം പ്രതിയും ഉബൈദിന്‍റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണിന്‍റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

2023 ഏപ്രിലിൽ ആണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  സ്വാഭാവിക മരണമാണെന്ന് കരുതി ഭാര്യയും ബന്ധുക്കളും മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 596 പവന്‍ സ്വർണം കാണാതായതാണ് സംശയങ്ങള്‍ക്ക് കാരണമായത്. പിതാവിന്‍റെ മരണത്തിലും ആഭരണങ്ങള്‍ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭര്‍ത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്റെ മകന്‍ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും  പരാതി നല്‍കി. മകന്‍റെ പരാതിയിൽ ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ഒടുവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ച് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി കെ. ജെ ജോൺസണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസെടുത്തത്. 

തുടർന്ന് നടന്ന അന്വേഷണത്തില്‍ പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില ആളുകൾ വീട്ടിൽ തുടർച്ചയായി വരാറുണ്ടെന്ന് കണ്ടെത്തി. ഗഫൂറിന് ദുർമന്ത്രവാദികളുമായി ബന്ധമുണ്ടെന്നും ഇവരാണ് വീട്ടിൽ വരാറുള്ളതെന്നും തെളിഞ്ഞു. തല ഭിത്തിയിൽ ഇടിച്ചതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെ അന്വേഷണത്തിന് വേഗത വർധിച്ചു. ഗഫൂര്‍ ഹാജിയും മന്ത്രവാദിനിയും തമ്മില്‍ കൈമാറിയ വാട്‌സാപ്പ് സന്ദേശങ്ങളും 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും അന്വേഷണ സംഘം കണ്ടെത്തി. തട്ടിയെടുത്ത സ്വർണം കാസർഗോഡുള്ള വിവിധ ജ്വല്ലറികളിൽ വിറ്റതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും മറ്റാർക്കെങ്കിലും കൃത്യത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com