കടമെടുപ്പ് പരിധി പിന്നിട്ട് കേരളം; സർക്കാരിന് മുന്നിലുള്ളത് ഉത്സവബത്തയടക്കമുള്ള ചെലവുകള്‍

കേരള സർക്കാരിന്‍റെ ഔദ്യോഗിക രേഖകള്‍ പ്രകാരം, ഈ സാമ്പത്തിക വർഷം ജൂലൈ വരെ കേരളം കടമെടുത്തത് 18,174.45 കോടി രൂപയാണ്
കടമെടുപ്പ് പരിധി പിന്നിട്ട് കേരളം; സർക്കാരിന് മുന്നിലുള്ളത് ഉത്സവബത്തയടക്കമുള്ള ചെലവുകള്‍
Published on

ഓണത്തിന് 4200 കോടി കടമെടുത്തതോടെ കേരളം ഡിസംബർ വരെയുള്ള പരിധി പിന്നിട്ടതായി റിപ്പോർട്ടുകൾ. അടുത്ത ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്തേക്കു നീക്കിവച്ച തുകയാണ് ഇപ്പോൾ എടുത്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

കേരള സർക്കാരിന്‍റെ ഔദ്യോഗിക രേഖകള്‍ പ്രകാരം, ഈ സാമ്പത്തിക വർഷം ജൂലൈ വരെ കേരളം കടമെടുത്തത് 18,174.45 കോടി രൂപയാണ്. കേന്ദ്രാനുമതി പ്രകാരം, ഈ വർഷം ആകെ 37,512 കോടിയാണ് കടമെടുപ്പ് പരിധി. അതായത് അനുവദിച്ച വായ്പ് പരിധിയുടെ 48.44 ശതമാനം ആദ്യ നാലു മാസം ആകുമ്പോഴേക്ക് കേരളം കടമെടുത്തു കഴിഞ്ഞു.


ഡിസംബർ വരെയുള്ള കാലയളവില്‍ 21,253 കോടിയും 2025 ജനുവരി-മാർച്ച് കാലയളവില്‍ 16,259 കോടിയും കടമെടുക്കാനാണ് അനുമതി. ഡിസംബർ ആകാൻ ഇനിയും നാലുമാസം കൂടി ഉള്ളതിനാൽ കേരളത്തിന്‍റെ സ്ഥിതി കഷ്ടത്തിലാകും എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, കഴിഞ്ഞവർഷവും സമാനമായിരുന്നു സ്ഥിതി. 2023 ജൂലൈ വരെയുള്ള ആകെ കടമെടുപ്പ് - 17386.84 കോടി. ഈ വർഷം ജൂലൈ വരെ 18174.45 കോടി. 787.61 കോടിയുടെ സ്വാഭാവിക വർധനവ് മാത്രം.

ALSO READ: 'ആർഎസ്എസ് നേതാവിനെ കണ്ടു'; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവെച്ച് എഡിജിപിയുടെ വിശദീകരണം

വരുമാനവും ചെലവും പരിശോധിക്കുമ്പോള്‍, ജൂലൈയില്‍ കേരളത്തിനുണ്ടായത് 7718.71 കോടിയുടെ നികുതി വരുമാനം മാത്രമാണ്. ജൂണിലേക്കാൾ നാലായിരം കോടിയിലേറെ കുറവാണ് ഈ തുക. മഴയുണ്ടാക്കിയ വിപണി മരവിപ്പ് ജൂലൈയിൽ മാത്രമല്ല ഓഗസ്റ്റിലും ഉണ്ടായിരുന്നു. ആ കണക്കുകൾ ഈ മാസം 15 ആകുമ്പോഴേക്കും തയ്യാറാകും.

ശമ്പളവും പെന്‍ഷനും പുറമെ, ഉത്സവബത്തയടക്കം ചെലവുകള്‍ വരുന്ന ഈ മാസത്തില്‍ 20,000 കോടിയുടെ ചെലവാണ് കേരളം പ്രതീക്ഷിക്കുന്നത്. നികുതിയടക്കമുള്ള മറ്റു വരുമാനങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ക്ക് പണം കണ്ടെത്താനാണ് ആലോചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com