ശബരിമലയിലെ വെർച്വൽ ക്യൂവിനെതിരെ ബിജെപി; വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് സർക്കാരിന് മുന്നറിയിപ്പ്

ശബരിമലയിൽ വീണ്ടും പ്രക്ഷോഭം നടത്താൻ ഞങ്ങൾ തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു
ശബരിമലയിലെ വെർച്വൽ ക്യൂവിനെതിരെ ബിജെപി; വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് സർക്കാരിന് മുന്നറിയിപ്പ്
Published on
Updated on


ശബരിമലയിൽ വെർച്വൽ ക്യൂ ഇല്ലാതെ ഭക്തരെ കയറ്റില്ലെന്ന് തീരുമാനിച്ചാൽ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്താൻ ബിജെപി സഹായിക്കും. ശബരിമലയിൽ വീണ്ടും പ്രക്ഷോഭം നടത്താൻ ഞങ്ങൾ തയ്യാറാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ എൻഡിഎ മുന്നണി തയ്യാറാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു. "വിജയിക്കാനുള്ള തയ്യാറെടുപ്പ് ഞങ്ങൾ പൂർത്തിയാക്കി. മൂന്നാം ബദൽ ശക്തമാണ്. പാലക്കാടും ചേലക്കരയിലും എൽഡിഎഫ്, യുഡിഎഫ് വോട്ടുമറിയാണ് നടക്കുന്നത്. പാലക്കാട് നാല് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ട് യുഡിഎഫിലേക്ക് പോയി. വയനാട് വനിതാ സ്ഥാനാർത്ഥി വന്നേക്കാം. സ്ഥാനാർത്ഥി ചർച്ച നടക്കുകയാണ്," സുരേന്ദ്രൻ പറഞ്ഞു.

എൻഡിഎ മത്സരിക്കുന്നത് ഇൻഡി മുന്നണിക്കെതിരെയാണെന്നും കേരളത്തിൽ ഒത്തുതീർപ്പ് രാഷ്ട്രീയം നടക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. "അടിയന്തര പ്രമേയം പൂരം കലക്കൽ മാത്രമായി ചുരുങ്ങി. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ വി.ഡി. സതീശൻ മിണ്ടിയില്ല. വി.ഡി. സതീശനും പിണറായിയും ഡിൽ ഓർ നോ ഡീൽ കളിക്കുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ല. പിണറായിയും വി.ഡി. സതീശനും സയാമീസ് ഇരട്ടകളാണ്. ഗവർണർ വിളിച്ചാൽ ഉദ്യോഗസ്ഥർ പോകാതിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥർ എകെജി സെൻ്ററിലെ നിർദേശം അനുസരിച്ചാൽ വെള്ളം കുടിക്കേണ്ടി വരും. ഉദ്യോഗസ്ഥർ രാഷ്ട്രീയ താത്പര്യം മുൻനിർത്തി തുള്ളരുത്," സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com