മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കാര്യത്തിൽ കേന്ദ്രത്തിന് നിസംഗത, കേന്ദ്ര സഹായത്തെക്കുറിച്ച് കത്തിൽ സൂചനയില്ല: മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കാര്യത്തിൽ കേന്ദ്രത്തിന് നിസംഗത, കേന്ദ്ര സഹായത്തെക്കുറിച്ച് കത്തിൽ സൂചനയില്ല: മുഖ്യമന്ത്രി

പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ഉടൻ വിളിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു
Published on


മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റേത് നിസംഗതയോടെയുള്ള സമീപനമാണെന്നും കേന്ദ്ര സഹായത്തെക്കുറിച്ച് കത്തിൽ സൂചനയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചുള്ള കത്ത് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അയച്ചത്. എന്നാൽ ദുരന്ത മേഖലയ്ക്കുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് കേന്ദ്രത്തിൻ്റെ കത്തിൽ സൂചനയില്ലെന്നും പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ഉടൻ വിളിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

"ദുരന്ത ബാധിധരുടെ കാര്യത്തിൽ കേന്ദ്രം നിസ്സംഗത കാണിക്കുകയാണ്. അധിക സഹായം നൽകില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. നിലവിൽ വായ്പ എഴുതി തള്ളുന്ന കാര്യത്തിലും തീരുമാനമില്ല. ഇൻ്റീരിയർ മിനിസ്ട്രിയുടെ ശുപാർശ രണ്ട് മാസം വെളിച്ചം കണ്ടില്ല. അടിയന്തര സഹായമായി 219 കോടി രൂപ ദുരന്തസമയത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിൻ്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ പ്രഖ്യാപനം വന്നത്," മുഖ്യമന്ത്രി പറഞ്ഞു.

"രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ ലഭിക്കുമായിരുന്ന സാധ്യതകൾ കുറഞ്ഞു. ദുരന്തബാധിതരുടെ കടം എഴുതി തള്ളണമെന്നതാണ് പ്രധാന ആവശ്യം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം പ്രധാനമന്ത്രി വിളിച്ചു ചേർക്കണം. സംസ്ഥാന സർക്കാർ മുന്നിലുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും," പിണറായി വിജയൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com