'സിദ്ദീഖ് കാപ്പന്‍ വീട്ടിലുണ്ടാകുമോയെന്ന് ചോദ്യം, അർധരാത്രി പരിശോധനയ്‌ക്കെത്തുമെന്ന് അറിയിപ്പ്'; ദുരൂഹ നീക്കവുമായി പൊലീസ്

എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് കാപ്പന്‍റെ ഭാര്യ റൈഹാന പറയുന്നു
'സിദ്ദീഖ് കാപ്പന്‍ വീട്ടിലുണ്ടാകുമോയെന്ന് ചോദ്യം, അർധരാത്രി പരിശോധനയ്‌ക്കെത്തുമെന്ന് അറിയിപ്പ്'; ദുരൂഹ നീക്കവുമായി പൊലീസ്
Published on

മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ പൊലീസിന്‍റെ ദുരൂഹ നീക്കം. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടിൽ വന്നുവെന്നും അർധരാത്രി പരിശോധനയുണ്ടാകുമെന്ന് അറിയിച്ചുവെന്നും കാപ്പന്‍റെ ഭാര്യ റൈഹാന സിദ്ദീഖ് പറയുന്നു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയില്ല. പന്ത്രണ്ട് മണി കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് റൈഹാന പറഞ്ഞു. എന്നാല്‍ ഈ ഉദ്യോഗസ്ഥർ പറഞ്ഞപോലെ അർധരാത്രിയില്‍ പൊലീസ് എത്തിയില്ല. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം റൈഹാന പങ്കുവച്ചത്.

ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ടെന്ന് റൈഹാന അറിയിച്ചു. നോട്ടീസ് കൊടുത്താലോ ഫോൺ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കാപ്പനോ തനിക്കോ യാതൊരു മടിയുമില്ലെന്നും എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ലെന്നും റൈഹാന ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ യുഎപിഎ കേസുകളില്‍ ജാമ്യത്തിലാണ് സിദ്ദീഖ് കാപ്പന്‍. 



റൈഹാനയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വൈകീട്ട് ആറ് മണിയോടെ രണ്ടു പോലീസുകാർ വീട്ടിൽ വന്നു. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പോലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരമില്ല.

ശേഷം കാപ്പന്റെ വക്കീൽ Adv Mohamed Dhanish KS വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും ഉത്തരങ്ങൾക്ക് വ്യക്തതയില്ല.


ബഹു: സുപ്രീം കോടതിയും ബഹു: ലക്ക്‌നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യമനുവദിക്കുകയും, ബഹു: സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്ത കേസുകളാണ് സിദ്ധീഖ് കാപ്പനുള്ളത്. ഉത്തർപ്രദേശിൽ നടക്കുന്ന കേസുകളിൽ കാപ്പനോ കാപ്പന്റെ വക്കീലോ മുടക്കമില്ലാതെ ഹാജരാകുന്നുമുണ്ട്. ഒരു നോട്ടീസ് കൊടുത്താലോ ഫോൺ വിളിച്ചു പറഞ്ഞാലോ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ കാപ്പന് യാതൊരു മടിയുമില്ല താനും. എന്നിട്ടും എന്തിനാണ് ഇത്തരത്തിൽ ഒരു പാതിരാ പരിശോധന എന്ന് മനസിലാകുന്നില്ല.
മനസ്സ് മരവിക്കുന്ന ഒരുപാട് രാത്രികളുടെ ഓർമ്മകളുടെ ഭാരം വഹിച്ച് ഈ രാത്രി കൂടി കടന്നു പോകുമായിരിക്കും, ഇന്ഷാ അല്ലാഹ്...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com