പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയില്‍

കേസില്‍ ജയചന്ദ്രനെതിരെ കസബ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു
പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയില്‍
Published on
Updated on

പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീംകോടതിയെ സമീപിച്ചു. കോഴിക്കോട് കസബ പൊലീസ് കഴിഞ്ഞ ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. കേസില്‍ നടന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

നാല് വയസുകാരിയെ ജയചന്ദ്രന്‍ ഉപദ്രവിച്ചെന്നാരോപിച്ച് ബന്ധു നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. എന്നാല്‍, തന്നോടുള്ള മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അനാവശ്യമായി പ്രതി ചേര്‍ത്തതാണെന്നാണ് ജയചന്ദ്രന്റെ വാദം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. കുട്ടി നല്‍കിയ മൊഴിയുടേയും മെഡിക്കല്‍ പരിശോധനയുടേയും അടിസ്ഥാനത്തില്‍ ഇത് ഗുരുതരമായ കേസാണെന്നും ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

കേസില്‍ ജയചന്ദ്രനെതിരെ കസബ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസില്‍ ആദ്യം ജയചന്ദ്രന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ജുലൈ 12 ന് അപേക്ഷ തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

News Malayalam 24x7
newsmalayalam.com